Reports
- Details
- Category: Reports
2019 സെപ്റ്റംബർ 14 നു eSSENCE United Kingdom ഉം കട്ടൻകാപ്പിയും കവിതയും സംയുക്തമായി നടത്തിയ പരിപാടിയിൽ സുനിൽ പി ഇളയിടം 'ഗാന്ധിയും ആധുനികതാ വിമർശനവും - സത്യാനന്തര യുഗത്തിൽ' എന്ന വിഷയത്തെ പ്പറ്റി പ്രഭാഷണം നടത്തി. ഈസ്റ്റ് ഹാം ട്രിനിറ്റി സെന്ററിൽ വച്ചു നടത്തിയ അനർഗ്ഗളമായ പ്രഭാഷണത്തിനു ശേഷം ചോദ്യോത്തര വേളയും ഉണ്ടായിരുന്നു.
സമഗ്രമായി ഇന്ത്യയെ പഠിച്ച ശേഷമാണ് ഗാന്ധി സ്വാതന്ത്ര്യ സമരത്തിലേക്കു പൂർണമായി മുഴുകുന്നത്. അതുകൊണ്ട് അദ്ദേഹത്തിന് എങ്ങിനെ സ്വാതന്ത്ര്യം നേടിയെടുക്കണം എന്നതിനെപ്പറ്റി വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ആ പദ്ധതിയിൽ എല്ലാ ഇന്ത്യക്കാരും ഉണ്ടായിരുന്നു. അതുകൊണ്ടാണ് എല്ലാവർക്കും വേണ്ട ഉപ്പിനുവേണ്ടി സമരം നടത്തിയത്. ഹിന്ദുവും, മുസൽമാനും, പാർസിയും ഒക്കെ ചേർന്ന സ്വതന്ത്ര ഇന്ത്യയെ ആണ് അദ്ദേഹം വിഭാവനം ചെയ്തത്.
തന്നെ ഉപദ്രവിച്ചവരെയും, വിമർശിച്ചവരെയും സ്നേഹിക്കുന്ന ദർശനമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. അദ്ദേഹം വിഭാവനം ചെയ്ത 'രാമരാജ്യം', എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഭരണ സംവിധാനമാണ്. തനിക്കു പുതിയതായി ഒന്നും പഠിപ്പിക്കുവാനില്ല, സത്യവും, അഹിംസയും പർവ്വതങ്ങളോളം പഴക്കമുള്ളതാണ് എന്നു പറഞ്ഞ മഹാത്മാവിന്റെ സാമൂഹ്യ ചിന്ത, സാമൂഹ്യശ്രേണിയിലെ 'അവസാനത്തെ മനുഷ്യനിൽ' നിന്നാരംഭിക്കുന്നു. ഹിന്ദുവായിരിക്കുമ്പോളും ഒരു മുസ്ലീമായിരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു എന്നതിൽ നിന്നും അദ്ദേഹം മതങ്ങളെ അതിന്റെ മൂല്യങ്ങളിലൂടെയാണ് ഉൾക്കൊണ്ടതെന്നു നാം മനസ്സിലാക്കണം.
- Details
- Category: Reports
എഴുത്തുകാർ തങ്ങളുടെ സാമൂഹിക നിലപാടുകൾ രചനകളിലൂടെ തുറന്നവതരിപ്പിക്കണം എന്ന ഉത്ബോധനവുമായി മലയാള കഥാസാഹിത്യ ശാഖയിലേക്കു കയറിവന്ന കെ പി രാമനുണ്ണി താൻ വന്ന രചനാവഴികളെപ്പറ്റി 'കട്ടൻ കാപ്പിയും കവിതയും' സദസ്സിൽ വിവരിച്ചു. കോളേജ് വിദ്യാഭ്യാസകാലത്തു തനിക്കുനേരിടേണ്ടിവന്ന ഭാഷാപരമായ വിവേചനത്തിൽ നിന്നുണ്ടായ അപകർഷതാ ബോധത്തിനുള്ള മറുമരുന്നായാണ് വിശാലമായ വായനയിലേക്കു താൻ തിരിഞ്ഞതെന്നും, തന്നിലെ എഴുത്തുകാരന്റെ പിറവി അവിടെയാണ് തുടങ്ങിയതെന്നും അദ്ദേഹം അറിയിച്ചു. അന്നത്തെ വായനയിൽ, ആദ്ധ്യാത്മികതയിലും, സൈദ്ധാന്തികമായ ഭൗതികതയിലും താൻ ഒരുപോലെ തിരഞ്ഞത് തന്റെ തന്നെ സ്വത്വത്തെ ആയിരുന്നു. എഴുത്തിന്റെ ജനിതകം നിർണ്ണയിക്കുന്നത് എഴുത്തുകാരനാണെങ്കിലും, എഴുത്തുകാരന്റെ ജനിതകം നിർണ്ണയിക്കുന്നത് സാഹചര്യങ്ങളാണ്.
സ്ഥലത്തിൽ കാലം പ്രവർത്തിക്കുന്നതാണ് ചരിത്രം. ഓരോ രചനയും കാല ദേശങ്ങളുടെ അടയാളപ്പെടുത്തലാണ്. അതുകൊണ്ടു തന്നെ അതിൽ ചരിത്രാംശമുണ്ട്. സാഹിത്യം ചരിത്രം കൂടിയാണ് എന്നും അദ്ദേഹം പറഞ്ഞു.
Sacred Kerala എന്ന ഗ്രന്ഥത്തിൽ വിവരിക്കുന്നതുപോലെ, കേരളം ഇതര സംസ്ഥാനങ്ങളിൽ നിന്നുമോ, രാജ്യങ്ങളിൽ നിന്നുമോ വളരെ വ്യത്യസ്തവും, പ്രത്യേകതകൾ നിറഞ്ഞതുമാണ്. മറ്റു സംസ്കാരങ്ങളെ അംഗീകരിക്കാൻ മലയാളികൾക്കു പണ്ടു മുതൽക്കേ മടിയുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഈ മണ്ണിൽ മതങ്ങൾ തമ്മിൽ സഹവർത്തിച്ചു. ഈ അസാധാരണമായ പ്രത്യേകതയ്ക്കു കേരളത്തിന്റെ ഭൂമിശാസ്ത്രവും അതിന്റേതായ സംഭാവന നൽകിയിട്ടുണ്ട്. 44 നദികളാൽ സമ്പുഷ്ടമായ ഈ മണ്ണിൽ ഉത്പാദനം വികേന്ദ്രീകൃതമായിരുന്നു. അതുകൊണ്ട് വിഭവങ്ങൾക്കായി വന്നവർക്കും ഉണ്ടായിരുന്നവർക്കും തമ്മിൽ മത്സരിക്കേണ്ടി വന്നിട്ടില്ല. മത സൗഹാർദ്ദത്തെ ഇതു ഊട്ടി ഉറപ്പിച്ചു. മത ന്യുന പക്ഷങ്ങൾ ഉപയോഗിച്ചതും ഭൂരിപക്ഷത്തിന്റെ ഭാഷ തന്നെ ആയിത്തീർന്നു. അതു ഒരുമിപ്പിക്കലിന്റെ മറ്റൊരു കാരണമായി. സമത്വ ചിന്തയും, മത സഹിഷ്ണുതയും, മത സഹവർത്തിത്വവും ജന മനസ്സുകളിൽ എന്നേ അലിഞ്ഞു ചേർന്നിരുന്നു. അതിനുള്ള ഉദാഹരണങ്ങളാണ്, ശബരിമലയും, ചന്ദനക്കുടവും, ഓണവും, തെയ്യങ്ങളും ഒക്കെ. ആ സംസ്കാരത്തിൽ സ്വന്തം അസ്തിത്വം കണ്ടെത്തുക, അതുറപ്പിക്കുക എന്നതാണ് ഇന്നത്തെ തലമുറ, പ്രത്യേകിച്ച് പ്രവാസികളും, കുടിയേറ്റക്കാരും ചെയ്യേണ്ടത്. ആ സംസ്കാരം നിലനിൽക്കുന്നത് ഭാഷയിലൂടെ ആണ്. അതുകൊണ്ടു ഭാഷാ പഠനം ഏറെ പ്രാധാന്യമർഹിക്കുന്നു. മലയാള ഭാഷ ഇതര ഭാഷകളിൽ നിന്നും വ്യത്യസ്തമായിരിക്കുന്നത്, അതിന്റെ ലിപി ഏതു ശബ്ദവും പ്രകടിപ്പിക്കാൻ പര്യാപ്തമായതുകൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
മതം ഒളിച്ചുവയ്ക്കാനുള്ളതല്ല. മതമില്ല എന്നു പറഞ്ഞുകൊണ്ടു രഹസ്യമായി മതപ്രവർത്തനം നടത്തുന്നതിനേക്കാൾ മാന്യമാണ് മതമുണ്ട് എന്ന യാഥാർഥ്യം പറഞ്ഞുകൊണ്ട് മത സഹിഷ്ണുത പാലിക്കുന്നത്. ഒരു പൊന്നാനിക്കാരനായ താൻ ഇത്തരത്തിലുള്ള നിലപാടാണ് എന്നും എടുത്തിട്ടുള്ളതെന്നും, മതത്തിനുള്ളിൽ നിന്നുകൊണ്ടു മാത്രമേ മതനവീകരണം സാധ്യമാകു എന്നും അദ്ദേഹം പ്രസ്താവിച്ചു.
ചുറ്റുപാടുകൾ തന്റെ മനസ്സിലുണ്ടാക്കുന്ന അസ്വാസ്ഥ്യമാണ് കഥയും നോവലും ആയി പുറത്തു വന്നിട്ടുള്ളത് അന്ന് അദ്ദേഹം ചോദ്യോത്തര വേളയിൽ പറഞ്ഞു. ചെർ ണോബിൽ ആണവ ദുരന്തവും, തന്റെ ഔദ്യോഗിക ജീവിതത്തിലെ ചില അസ്വസ്ഥജനകമായ സന്ദർഭങ്ങളും അദ്ദേഹം ഉദാഹരണമായി എടുത്തുകാട്ടി.
സജീവമായ ചർച്ചക്കൊടുവിൽ മണമ്പൂർ സുരേഷ് നന്ദി പറഞ്ഞു. അദ്ദേഹം സ്വന്തം പുസ്തകങ്ങൾ ഒപ്പിട്ടു നൽകുകയുണ്ടായി.
Event Date: Saturday 29th June 2019. from 5.30pm. Venue: KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

- Details
- Category: Reports
കലാചേതന കഥകളി കമ്പനിയുടെ സഹകരണത്തോടെ കഥകളി വേഷങ്ങളുടെ പ്രദർശനവും കഥകളി പഠന ശിബിരവും മലയാളി അസോസിയേഷൻ ഓഫ് ദി UK യുടെ ആസ്ഥാനമായ കേരളാ ഹൗസിൽ ജൂൺ എട്ടാം തീയതി ശനിയാഴ്ച കട്ടൻ കാപ്പിയും കവിതയും കൂട്ടായ്മ സംഘടിപ്പിച്ചു. ഉച്ചയ്ക്കു പന്ത്രണ്ടു മണിമുതൽ ആരംഭിച്ച പ്രദർശനം കാണാൻ ധാരാളം കലാ കുതുകികയും പൊതുജനവും എത്തിയിരുന്നു. പച്ച, കരി, താടി, മിനുക്കു വേഷങ്ങളോടെയൊപ്പം മോഹിനിയാട്ടത്തിന്റെയും, ഭരതനാട്യത്തിന്റെയും സമ്പൂർണ്ണ വേഷ-ചമയങ്ങൾ പ്രദർശനത്തിനു വച്ചിരുന്നു. പ്രശസ്ത കഥകളി നടനായ കലാമണ്ഡലം വിജയകുമാറും, സ്ത്രീകളിൽ ആദ്യത്തെ ചുട്ടി കലാകാരിയായ കലാമണ്ഡലം ബാർബറ വിജയകുമാറും ചേർന്നു നയിച്ച പഠന ശിബിരത്തിൽ നാല്പതോളം വ്യക്തികൾ പങ്കെടുത്തു. കഥകളിയുടെ സംക്ഷിപ്ത ചരിത്രം, പ്രത്യേകതകൾ, ഹസ്ത മുദ്രകൾ, ഭാവങ്ങൾ, വേഷങ്ങൾ എന്നിവ വിശദീകരിച്ചു. പൂതനാമോക്ഷത്തിലെ പ്രസക്തഭാഗങ്ങൾ വളരെ വിശദമായി, സാവധാനത്തിൽ അഭിനയിച്ചു-വിശദീകരിച്ചത്, കാണികൾക്ക് ഏറെ പ്രയോജനം ചെയ്തു. സാധാരണക്കാർക്ക് ദുർഗ്രാഹ്യമായതാണ് കഥകളി എന്ന പൊതു ധാരണ തിരുത്താൻ പോരുന്നതായിരുന്നു ഈ പഠന ശിബിരം. അടുത്തിരുന്നു കാണുന്ന പ്രേക്ഷകൻറെ ഉള്ളിലേയ്ക്ക് കഥാപാത്രത്തെ തടസ്സങ്ങളില്ലാതെ സന്നിവേശിപ്പിക്കാൻ പോരുന്ന ഏറ്റവും ശക്തമായ കലാമാധ്യമമാണ് നിറങ്ങളും, സംഗീതവും, മേളവും, നാട്യവും, നൃത്തവും, മനോധർമ്മവും സമഞ്ജസമായി സമ്മേളിക്കുന്ന കഥകളി എന്നു മനസ്സിലാക്കിക്കുന്നതായിരുന്നു ഈ പഠന ശിബിരം.
- Details
- Category: Reports
എഴുപത്തി ഒൻപതു പരിപാടികൾ മലയാളത്തിൽ നടത്തിയതിനു ശേഷമാണ് ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കടക്കുവാൻ 'കട്ടൻ കാപ്പിയും കവിതയും' കൂടായ്മ തീരുമാനിച്ചത്. സാഹിത്യത്തിന്റെ ആത്മാവ് ഭാവനാ സമ്പുഷ്ടമായ ആശയങ്ങളാണ്. അതിന്റെ ശരീരമാണ് ഭാഷ. ഭാഷയിലൂടെ മാത്രമേ അത് അനുഭവവേദ്യമാവുകയൊള്ളു. ഭാഷയിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ ആശയങ്ങൾ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ കഴിയുകയുള്ളു. ഭാഷ തീർക്കുന്ന പരിമിതികളെ മറികടന്നാൽ സാഹിത്യത്തിന്റെ ആത്മാവിനെ കണ്ടെത്താൻ കഴിയും. അതി വിപുലമാണ് ഇംഗ്ലീഷ് സാഹിത്യം. അതു തൊട്ടറിയാനുള്ള ഉദ്യമമാണ് എൺപതാമത്തെ പരിപാടിയിൽ തുടങ്ങി വച്ചത്.
സെക്കന്ററി തലത്തിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് തലവനായി പ്രവർത്തിക്കുന്ന സുരേഷ് രവീന്ദ്രൻ, ഹോളിവുഡ് സിനിമ കളിലൂടെ പ്രചുര പ്രചാരം നേടിയ ജെയിംസ് ബോണ്ട് കഥകളുടെ സൃസ്ടികർത്താവായ ഇയാൻ ഫ്ലെമിങ്ങിനെ പരിചയപ്പെടുത്തി. ജമായിക്കയിൽ ആഡംബര ജീവിതം നയിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ചു വർഷം മാത്രമാണ് സർഗ്ഗ ജീവിതം നയിച്ചത്. ഒരു നേവൽ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ഫ്ലെമിംഗ് 1952 ൽ കാസിനോ റോയൽ എന്ന ആദ്യ നോവലിൽ തന്നെ പ്രശസ്തനായി. പതിനൊന്നു ജെയിംസ് ബോണ്ട് നോവലുകളും, രണ്ടു കഥാ സമാഹാരങ്ങളും, ചിട്ടി-ചിട്ടി-ബാങ്-ബാങ് എന്ന ബാലസാഹിത്യ കൃതിയും, രണ്ടു ഇതര കൃതികളും അദ്ദേഹം രചിച്ചു. 100 ദശലക്ഷത്തിൽ പരം കോപ്പികൾ അച്ചടിച്ച ജെയിംസ് ബോണ്ട് നോവലുകൾ, ബെസ്റ് സെല്ലെർ പട്ടികയിൽ മുന്നിലാണ്. MI6 രഹസ്യാനേഷണ ഏജന്റായി നോവലിൽ അവതരിക്കുന്ന ജെയിംസ് ബോണ്ട്, തന്റെ ലക്ഷ്യ യാത്രയിൽ സ്ത്രീകളെ ഉപയോഗിക്കുന്നു എങ്കിലും, അവർ പ്രാധാന്യ രഹിതരായി ചിത്രീകരിക്ക പെട്ടിരിക്കുന്നു. ഇതു നോവലിസ്റ്റിനു മേൽ പരക്കെ ആക്ഷേപം ക്ഷണിച്ചുവരുത്തുകയുണ്ടായി. സ്വന്ത ജീവിതം പോലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രവും. ആഡംബര ജീവിതവും, വിലകൂടിയ കാറുകളും, മദ്യവും രണ്ടിടത്തും ഒരുപോലെ ദർശിക്കാവുന്നതാണ്.
സുരേഷിന്റെ പ്രസന്റേഷൻ കൗതുകകരമായിരുന്നു. ആദ്യകാല സിനിമകളിലെ നായകൻ സുന്ദരനും ബുദ്ധി ഉപയോഗിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നവനും ആയിരുന്നു എങ്കിൽ കാലഘട്ടത്തിന്റെ ട്രെൻഡുകൾക്കു പിന്നെ പോയപ്പോൾ, ഡാനിയൽ ക്രെയ്ഗിന്റെ ജെയിംസ് ബോണ്ട് മസിലുകൊണ്ടു പരിഹാരം കാണുന്ന വിരൂപ നായകനായി മാറിയിരിക്കുന്നു. താളിൽ നിന്നും വെള്ളിത്തിരയിലേക്കു കടന്നുകയറിയ ജെയിംസ് ബോണ്ടിന്റെ വ്യതിയാനം കൃത്യമായി മനസ്സിലാക്കിക്കാൻ സുരേഷിന് കഴിഞ്ഞു.
- Report on 2018 activities
- ചക്കരക്കുടത്തിൽ കൈ ഇട്ടാൽ! - Report
- മീശയുടെ നിറങ്ങൾ - Report
- അനുകമ്പയുടെ ഉറവകൾ
- രവിചന്ദ്രൻ പറഞ്ഞത് - Report
- രാത്രിമഴ പെയ്യുമ്പോൾ Report
- 2016 റിപ്പോർട്ട്
- 2017 റിപ്പോർട്ട്
- എഴുത്തോ കഴുത്തോ - report
- മലയാളിത്തവും മാനവികതയും - Report
- ഒരു പ്രവാഹം പോലെ പോളി വർഗീസ് - report
- ഗ്രീഷ്മ സംഗമം 2017 - report

