
മെയ് 26 നു essenceUK യും 'കട്ടൻകാപ്പിയും കവിതയും' കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സി രവിചന്ദ്രൻ സംസാരിച്ചു. ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. എന്തായിരുന്നു പ്രസക്ത ഭാഗങ്ങൾ?
ശാസ്ത്രീയ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകൾ കേരളീയ സമൂഹത്തിൽ ഗണ്യമായി കുറഞ്ഞുവരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും അന്ധവിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. താൻ വിശ്വസിക്കുന്നതിനും ഏർപ്പെടുന്ന ആചാരങ്ങൾക്കും സാമാന്യ ബുദ്ധിക്കു നിരക്കുന്ന എന്തടിസ്ഥാനമുണ്ട് എന്നു പലരും ചിന്തിക്കുന്നില്ല. ചിന്താശേഷി ശക്തമാകും മുൻപേ കുട്ടികളിലേക്ക് കടത്തി വിടുന്ന അശാസ്ത്രീയ വിശ്വാസങ്ങൾ മരണം വരെ അവർ മുറുകെപ്പിടിക്കുന്നു.
ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന സംഘടിതമായ രോഗ ശുശ്രൂഷാ തട്ടിപ്പിൽ സാധാരണക്കാരെപ്പോലെ വിദ്യ സമ്പന്നവരും ഇരയാകുന്നു. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കാനുള്ളവർ, രോഗിയായി അഭിനയിക്കുന്നവർ , സ്തുതിപാഠകർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വലിയ ഒരു സംഘമാണ് കൃത്യമായ പ്ലാനിങ്ങോടുകൂടി ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. കണക്കിൽപ്പെടാത്ത സ്വത്തു സമ്പാദനവും, മത പരിവർത്തനവുമാണ് ഇത്തരക്കാരുടെ ലക്‌ഷ്യം. വിചിത്രമെന്നു പറയട്ടെ, ധ്യാനഗുരുക്കൾ സ്വന്തം രോഗങ്ങൾക്ക്, വൈദ്യശാസ്ത്രത്തെ സമീപിക്കുന്നു.
നാരായണ ഗുരു ശിവനെ പ്രതിഷ്ഠിച്ചതിലൂടെ സാമൂഹിക മാറ്റം കേരളത്തിൽ ഉണ്ടായെങ്കിലും ശിവനെ (ദൈവ വിശ്വാസത്തെ) ഉറപ്പിക്കുയുകയാണു ചെയ്തത്. അദ്ദേഹം മതവും ദൈവവും ഇല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി പരിശ്രമിക്കേണ്ടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്ന പുരോഗമനപരത ഇരുപത്തി ഒന്നാം നൂറ്റാണ്ടു തുടങ്ങിയപ്പോഴേക്കും ഗണ്യമായി കുറഞ്ഞിരിക്കുന്നു. കാരണം ശരിയായ ചികിത്സ ആയിരുന്നില്ല അന്നു സമൂഹത്തിനു കിട്ടിയത്.
മതാചാരങ്ങളിലൂടെ പ്രശ്നങ്ങളിൽ നിന്നും വിശ്വാസിക്ക് ആശ്വാസം ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മറു ചോദ്യം ഉന്നയിച്ചു. ലഹരി ഉപയോഗിക്കുമ്പോഴും, മദ്യപിക്കുമ്പോഴും പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാറുണ്ടല്ലോ? താൽക്കാലികമായ ആശ്വാസം പലപ്പോഴും മറ്റു നഷ്ടങ്ങളിലേക്കു വഴിതെളിക്കും. സമയം, ധനം, മാനസികവും ശാരീരികവുമായ സ്വസ്ഥത ഇവയൊക്കെ അതിൽപ്പെടും.
ഇല്ലാത്ത ഒരുകാര്യം ഇല്ല എന്നു തെളിയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു ദൈവം ഉണ്ടെങ്കിൽ, അതു ശാസ്ത്രീയമായി തെളിയിച്ചു തന്നാൽ ദൈവ വിശ്വാസിയാകാൻ തയാറാണ്.
സമൂഹത്തിലെ മൂല്യ ബോധം മതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നൊരു വാദമുണ്ട്. മതങ്ങളുണ്ടാവുന്നതിനു മുൻപും, മതങ്ങളില്ലാത്ത മൃഗങ്ങളിലും ദയയും സ്നേഹവും, അനുകമ്പയും നിലനിൽക്കുന്നു. മതങ്ങൾ നടത്തിയിട്ടുള്ള കലാപങ്ങളും, കൊലപാതങ്ങളും, ബലിയും തെളിയിക്കുന്നത് സാമൂഹിക മൂല്യങ്ങളും മതങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാണു.
ഹോമിയോപ്പതി അശാസ്ത്രീയമാണ്. ശാസ്ത്രം പറയുന്നത് നേർപ്പിക്കുന്തോറും ഒരു വസ്തുവിന്റെ വീര്യം കുറയും എന്നാണ്. ഹോമിയോപ്പതി മറിച്ചാണു പറയുന്നത്. ഹോമിയോപ്പതി പറയുന്നു വെള്ളത്തിനു ഓർമ്മയുണ്ടെന്ന്. അങ്ങിനെയാണെങ്കിൽ വെള്ളത്തിന് മാലിന്യത്തിന്റെ ഓർമയും ഉണ്ടാകും. കാരണം ഓടയിലൂടെ ഒഴുകുന്നത് വെള്ളം തന്നെയാണ്.
ഇസ്‌ലാമിക രാജ്യങ്ങളുടെ കാലോചിതമായ പരിവർത്തനം ഈ കാലഘട്ടം ആഗ്രഹിക്കുന്ന യാഥാർഥ്യമാണ്.


