അതു സംഭവിച്ചു കഴിഞ്ഞു; വളരെ ശാന്തമായി. UK യിലെ മലയാളം എഴുത്തുകാരെ പരസ്പരം പരിചയപ്പെടാൻ ഒരുക്കിയ വേദിയിൽ അൻപതോളം പേർ എത്തിയിരുന്നു. 300 മൈലുകൾക്കുമപ്പുറത്തു നിന്നു പോലും ഈ ശീതകാലത്തു ഇവിടെ എത്തിയവരുടെ ഉള്ളിലെ ചൂടും അർപ്പണ ബോധവും സംഘടകരെ അമ്പരപ്പിച്ചു കളഞ്ഞു. ഇരുപതോളം (40%) വനിതാ എഴുത്തുകാർ പങ്കെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
എഴുത്തുകാർ എന്തിന് ഒത്തു കൂടണം എന്ന പ്രാഥമിക ചോദ്യം ഇവിടെ പ്രസക്തമാണ്. അറിവിന്റെ വിന്യാസമാണ് എഴുത്തുകാർ ചെയ്യുന്നതെങ്കിൽ, അതു കൂടുതൽ ഫലപ്രദമായി ചെയ്യുക എന്നതു തന്നെയാണ് എഴുത്തിലേർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും നിരന്തരം ചെയ്യേണ്ടത്. അത്തരത്തിലുള്ള പ്രക്രിയയിൽ നിരന്തരമായ അറിവു സമ്പാദനം തന്നെയാണ് അവശ്യമായ പ്രാഥമിക ഘടകവും. ചുറ്റുപാടുമുള്ള ചലനങ്ങൾ നിരീക്ഷിക്കുമ്പോഴും, സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കു ചെവിയോർക്കുമ്പോഴും, സ്വന്തം അനുഭവങ്ങളെ വിശകലനം ചെയ്യമ്പോഴും, മറ്റുള്ളവരുടെ രചനകൾ പഠന വിഷയമാക്കുമ്പോഴും യഥാർഥത്തിൽ സംഭവിക്കുന്നത് ഇതു തന്നെയാണ്. രചനയിൽ നിന്നും മികച്ച രചനയിലേക്കുള്ള ദൂരം കുറയ്ക്കാനുള്ള ഓർമ്മപ്പെടുത്തലായിരുന്നു അടിസ്ഥാനപരമായി ഈ ഒത്തു ചേരലിന്റെ ലക്‌ഷ്യം. നിലവാരമുള്ള വിമർശനം തന്നെയാണ് അതിനുള്ള (ഗുണ നിലവാരം ഉയർത്താനുള്ള) മാർഗമെന്നും, അന്തസ്സോടുകൂടി നടത്തുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യാനുള്ള ആർജ്ജവം എഴുത്തുകാർക്ക് ഉണ്ടായിരിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഒത്തുചേരലിന്റെ ലക്‌ഷ്യം.
കേരളത്തിലെ ചിത്രകലാ ചരിത്ര പഠനത്തെപ്പറ്റി Dr. കവിത ബാലകൃഷ്ണന്റെ പ്രഭാഷണം, കേരള ചിത്രകലയിൽ രവി വർമ്മയുടെ സ്ഥാനം, അതിനു ശേഷമുണ്ടായ വഴിത്തിരിവുകൾ, ലോക ചിത്രകലയിലെ മാറ്റങ്ങൾ, ചിത്രകലയിൽ വാണിജ്യ-സാമ്പത്തിക താല്പര്യങ്ങൾ വരുത്തിയ മാറ്റങ്ങൾ ഒക്കെ വിഷയീഭവിച്ചു.
ഉച്ച കഴിഞ്ഞുള്ള വേളയിൽ പരിചയപ്പെടലും അതെ തുടർന്നു ചർച്ചയും ഉണ്ടായിരുന്നു. എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധത, എഴുത്തോ കഴുത്തോ എന്ന ചോദ്യം, സർഗ്ഗ രചനയിലൂടെ പരോക്ഷമായി സാമൂഹിക വിമർശനം നടത്താനുള്ള എഴുത്തുകാരുടെ സൗകര്യം, ആത്മാന്വേഷണത്തിലേക്കു എത്തിച്ചേരുന്ന സർഗ്ഗധനരായ എഴുത്തുകാർ, വനിതാ എഴുത്തുകാർക്ക് സമൂഹം കൽപ്പിച്ചു നൽകുന്ന വിലക്കുകൾ ഇവയൊക്കെ ചർച്ച ചെയ്യപ്പെട്ടു. കവിത ബാലകൃഷ്ണൻ തന്റെ കവിതകൾ വായിച്ചു. MAUK ഡയറക്ടർ അനിൽകുമാർ ഇടവന സ്വാഗതവും, മുരളീ മുകുന്ദൻ നന്ദിയും പറഞ്ഞു.

