'എഴുത്തിലുള്ള സ്വാതന്ത്ര്യം' കലയിൽ ഏർപ്പെടുന്നവരുടെ 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എഴുത്തുകാരുടെ 'സാമൂഹിക പ്രതിബദ്ധത', 'സ്വതന്ത്ര ചിന്ത', ആവിഷ്കാരങ്ങളിലൂടെ വ്രണിതമാക്കപ്പെടുന്ന പ്രക്രിയ, തുടങ്ങിയവ കട്ടൻകാപ്പിയുടെ വേദികളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉയർന്നിട്ടുണ്ട്. ഹരീഷിന്റെ 'മീശ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 2018 ജൂലൈ 28 ശനിയാഴ്ച ഒത്തുകൂടിയപ്പോഴും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. പ്രസക്തമായ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.
"മീശയുടെ മൊത്തമായ കാഴ്ച്ചപ്പാട് എന്തെന്നറിയാൻ സാഹചര്യം ഉണ്ടാകും പുൻപേ, കൃതിയുടെ തുടക്കത്തിലുള്ള ഒരു പരാമർശത്തെ അടിസ്ഥാനമാക്കി അതു പിൻവലിച്ചത് ഉചിതമായില്ല"
"മീശ സമൂഹത്തിലെ ചില വിഭാഗങ്ങളെ മാനസികമായി മുറിപ്പെടുത്തി"
"'മീശ' യിലെ ചില പരാമർശങ്ങൾ പണ്ടു സമൂഹത്തിൽ ഉണ്ടായിരുന്നതു മാത്രമാണ്. ചരിത്രത്തെ നിഷേധിക്കുന്നത് ശരിയല്ല."
"സ്ത്രീകളെ പൊതുവായി അധിക്ഷേപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ മൗനം അവരുടെ രാഷ്ട്രീയ വിധേയത്വം വെളിവാക്കുന്നു"
"വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചു."
"വിവാദ വിഷയങ്ങൾ നിരത്തിവച്ചുകൊണ്ടു രചയിതാവ് പ്രശസ്തനാവാൻ ശ്രമിച്ചു"
"ഫാസിസ്റ്റു ശക്തികളുടെ അപലപനീയമായ ഭീഷണി എഴുത്തുകാരനു നേരെ ഉണ്ടായി"
"ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ്"
"രാഷ്ട്രീയ മുതലെടുപ്പുകൾ ഈ വിഷയത്തിൽ വ്യാപകമായി നടന്നു. വോട്ടു ബാങ്കുകളാണ് എതിർത്തവരുടെയും, അനുകൂലിച്ചവരുടെയും ലക്‌ഷ്യം"
മീശയുടെ കാര്യത്തിൽ അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച പല സാഹിത്യ പ്രവർത്തകരുടെയും പ്രതികരണങ്ങൾ വായിച്ചുകൊണ്ടാണ് ചർച്ച തുടങ്ങിയത്. കേരളത്തിലെ സാഹചര്യത്തിൽ മത പ്രീണനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്നു. പിന്നിൽ നിന്നിരുന്ന മതാധികാര കേന്ദ്രങ്ങൾ മുന്നിൽ വരാനും പൊതു സമൂഹത്തെ നിയന്ത്രിക്കുവാനും ഇതിടയാക്കി. പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വിഷയങ്ങൾ വരെ അമിത പ്രാധാന്യത്തോടെ പുൻപന്തിയിൽ എത്തപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ പക്ഷപാതപരമായ നിലപാടുകൾ അവരുടെ താൽക്കാലികമായ നിലപാടുകൾ ഭദ്രമാക്കിയെങ്കിലും സമൂഹത്തിൽ മതത്തിന്റെ പേരിലുള്ള വലിയ വിള്ളലുകൾ ഉണ്ടാക്കാനും, അവരുടെ തന്നെ നിലനിൽപ്പിന്റെ അടിത്തറ ഇളക്കുവാനും ഇതു വഴിതെളിച്ചു. ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടുവേണം 'മീശ'യുടെ പിൻവാങ്ങലിനെ കാണേണ്ടത്.
ഭയ രഹിതവും സ്വന്തന്ത്രവുമായി എഴുതാനുള്ള സാഹചര്യം ഏതൊരു എഴുത്തുകാരന്റെയും പ്രാണവായുവാണ്. അതു കേരളത്തിലും ഇന്ത്യയിലും മറ്റെവിടെയും ഉണ്ടാകേണ്ടതാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രമേയം പാസാക്കി.
പിൻവലിച്ച പുസ്തകം പുനഃപ്രസിദ്ധീകരിച്ചതു കൊണ്ട് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. പരിഹരിക്കപ്പെടേണ്ടത് സമൂഹത്തിൽ നുഴഞ്ഞു കയറുന്ന തെറ്റായ മതബോധമാണ്. പ്രായപൂർത്തി ആകും മുൻപേ വികലമായ മതബോധനം നൽകുന്ന ചുറ്റുപാടുകൾ പരിഷ്‌കൃത രാജ്യങ്ങൾ നിയന്ത്രിച്ചു തുടങ്ങി. മതങ്ങളും, വർഗ്ഗീയതയും സമ്മാനിച്ച മഹാദുരന്തങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇത്തരം രാജ്യങ്ങളെ നമ്മുടെ രാജ്യം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടതാണെന്നും പ്രമേയം പാസാക്കി.

