
മാനവികത എന്ന വിശാലതയിൽ മലയാളിത്തം എന്ന സ്വാർത്ഥത (സ്വകാര്യത) എവിടെ കൊണ്ടു വയ്ക്കും എന്നതായിരുന്നു ചർച്ചകൾക്ക് അവസാനം ഉരുത്തിരിഞ്ഞ ചോദ്യം.
തുറന്ന ചർച്ചകളുടെ ഉദ്ദേശം പൊതുവായ ഉത്തരങ്ങൾ കണ്ടെത്തുക എന്നതല്ല എന്ന ധാരണയോടാണ് 'മലയാളിത്തവും മാനവികതയും' എന്ന വിഷയത്തെപ്പറ്റി ഹയ്‌സിൽ വച്ച് ചർച്ച തുടങ്ങിയത്. ചിന്തയെ ഉണർത്തുകയും, ആശയങ്ങൾ കൈമാറുകയും അതുവഴി ഓരോ വ്യക്തിയും തനിക്കു വേണ്ട ഉത്തരം (വേണമെങ്കിൽ മാത്രം) സ്വയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുകയുമാണ് വേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ധാരണ. മലയാളം മിഷന്റെ UK യിലെ പ്രവർത്തനോദ്‌ഘാടനം നടന്ന പശ്ചാത്തലത്തിൽ, ഭാഷയിലൂടെ സംസ്കാരത്തിലേക്കും മറ്റു പലതിലേക്കും എത്തിച്ചേരാനുള്ള ഈ തുടക്കത്തിന്റെ വേളയിൽ, ഈ ചർച്ച ഏറെ പ്രസക്തമായിരുന്നു.
സമഷ്ടിയുടെ അവിഭാജ്യമായ ഘടകമാണ് വ്യഷ്ടി. സമഷ്ടി എന്നതിന്റെ നിർവചന വ്യാപ്തി തന്റെ വീടും, നാടും, ഭൂഖണ്ഡവും കടന്നു പ്രപഞ്ചമായി മാറുമ്പോൾ മാനവികത അതിന്റെ പൂർണതയിൽ എത്തുന്നു. അപ്പോൾ പിന്നെ മലയാളിയും ബംഗാളിയും ഇല്ല, ആണും പെണ്ണും ഇല്ല, മലയാളവും ഇംഗ്ലീഷും ഇല്ല, പുട്ടും ബിരിയാണിയും ഇല്ല, മുണ്ടും ട്രൗസറും ഇല്ല, നരനും നായയും ഇല്ല.
പുതിയ തലമുറ (കുട്ടികൾ) 'നമ്മുടെ നാടിന്റെ' സംസ്ക്കാരം അറിഞ്ഞിരിക്കണം, അതു പാലിക്കണം എന്നു മുതിർന്ന തലമുറ ആഗ്രഹിക്കുന്നു. 'നമ്മുടെ നാട്' ഏതാണ്? ജനിച്ചു വളർന്നതോ, അതോ പുലർന്നു പോകുന്നതോ?. ജനിച്ചു വളർന്നതാണെങ്കിൽ, പുതിയ തലമുറയിൽ പലരുടെയും ജന്മനാട് കേരളമല്ല. സംസ്കാരം എന്നത് സ്ഥിരമായ ഒന്നല്ല. അത് ചലനമുള്ളതാണ്. എന്റെ അച്ഛൻ മലയാളിയുടെ സംസ്കാരം എന്നു പറഞ്ഞിരുന്നതല്ല ഞാൻ പറയുന്ന മലയാളി സംസ്കാരം. ഇരുപതു വർഷം എനിക്കു പിന്നിൽ പിറന്ന വ്യക്തിയുടെ മനസ്സിലെ 'മലയാളി സംസ്കാരം' മറ്റെന്തോ ആണ്. അപ്പോൾ മലയാളി സംസ്കാരം എന്നുദ്ദേശിക്കുന്നതിൽ പൊതുവായ എന്തെങ്കിലും ഉണ്ടോ? അത് മൂല്യങ്ങളോ, ആചാരങ്ങളോ, പെരുമാറ്റ രീതികളോ, വിശ്വാസങ്ങളോ, ഭക്ഷണമോ, വസ്ത്രമോ, ഭാഷയോ അഥവാ ഇതെല്ലം കൂടി ചേർന്നതോ ആവാം. അങ്ങിനെ ഒന്നുണ്ടെങ്കിൽ അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെ ആവണം ആ 'സംരക്ഷണം'?
എന്തുകൊണ്ടാണ് മുതിർന്നവർ ഇങ്ങനെ ഒരു ആഗ്രഹം കുട്ടികളുടെ പുറത്തു വച്ചുകെട്ടുന്നത്? (സ്വന്തം) ഭാവിയെപ്പറ്റിയുള്ള ആശങ്ക കൊണ്ടാണോ? ഭയം കൊണ്ടാണോ? സ്വന്തം ബലഹീനത കൊണ്ടാണോ?
വീക്ഷണം വിശാലമാവുമ്പോൾ, എന്തായാലും കുഴപ്പമില്ല എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായി സ്വീകരിക്കുന്നത് അധിനിവേശത്തിലൂടെ കടന്നു വന്ന ഭാഷയും സംസ്കാരവും ആയിത്തീരും. അതു അധിനിവേശത്തെയും, പ്രബലന്റെ ചൂഷണത്തെയും പരോക്ഷമായി ശരി വയ്ക്കുകയല്ലേ ചെയ്യുന്നത്? അങ്ങിനെ വരുമ്പോൾ ഇത്തരം വിശാല വീക്ഷണം അപകടകരമല്ലേ?
ഒരു ഭാഷ മരിക്കുമ്പോൾ, അതിലൂടെ തലമുറകളായി കൈമാറിവന്ന അറിവുകൾ, നാട്ടറിവുകൾ ഒക്കെ നശിക്കുന്നു. അതുകൊണ്ടു ഭാഷകൾ സജീവമായിരിക്കേണ്ടത് ആവശ്യമല്ലേ?
ഭാഷാപഠനം പ്രസക്തമാണെന്ന് തോന്നുന്ന തരത്തിലും, കുട്ടികൾ ഉൾപ്പടെ ഉള്ള പഠിതാക്കൾക്ക് ആസ്വാദ്യകരമാകുന്ന തരത്തിലും, സാങ്കേതികയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും പഠന സമ്പ്രദായം മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മലയാള ഭാഷ പഠിക്കുന്നത് എന്തിനാണ്? സാമ്പത്തികമായി അത് ഗുണം ചെയ്യുമോ എന്നതാണ് ബഹു
ഭൂരിപക്ഷത്തിന്റെയും ചിന്ത. ആധുനിക കാലഘട്ടത്തിൽ, എന്തിനെയും ഏതിനെയും സാമ്പത്തിക അളവുകോലുകൊണ്ടു അളക്കുമ്പോൾ ഈ ചിന്ത സ്വാഭാവികമാണ്. മലയാള ഭാഷാ പഠനം വ്യാപകമാക്കാൻ, ഭാഷയുടെ 'ഡിമാൻഡ്' കൂട്ടാൻ മാർഗ്ഗം ഇത് തന്നെ യാണ് - മലയാളം പഠിക്കുന്നതുകൊണ്ടു സാമ്പത്തിക നേട്ടം ഉൾപ്പടെയുള്ള പ്രത്യക്ഷമായ പ്രയോജനങ്ങൾ ഉണ്ടാകുന്ന അവസ്ഥ കൈവരിക്കുക.

