Reports
- Details
- Category: Reports
- Hits: 572
'എഴുത്തിലുള്ള സ്വാതന്ത്ര്യം' കലയിൽ ഏർപ്പെടുന്നവരുടെ 'ആവിഷ്ക്കാര സ്വാതന്ത്ര്യം' എഴുത്തുകാരുടെ 'സാമൂഹിക പ്രതിബദ്ധത', 'സ്വതന്ത്ര ചിന്ത', ആവിഷ്കാരങ്ങളിലൂടെ വ്രണിതമാക്കപ്പെടുന്ന പ്രക്രിയ, തുടങ്ങിയവ കട്ടൻകാപ്പിയുടെ വേദികളിൽ പലവട്ടം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ അഭിപ്രായങ്ങൾ എല്ലാ വിഷയങ്ങളിലും ഉയർന്നിട്ടുണ്ട്. ഹരീഷിന്റെ 'മീശ' എന്ന കൃതിയെ ചുറ്റിപ്പറ്റി ഉയർന്നുവന്ന വിവാദങ്ങളെപ്പറ്റി ചർച്ച ചെയ്യാൻ 2018 ജൂലൈ 28 ശനിയാഴ്ച ഒത്തുകൂടിയപ്പോഴും, വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. പ്രസക്തമായ അഭിപ്രായങ്ങൾ ചുവടെ ചേർക്കുന്നു.
"മീശയുടെ മൊത്തമായ കാഴ്ച്ചപ്പാട് എന്തെന്നറിയാൻ സാഹചര്യം ഉണ്ടാകും പുൻപേ, കൃതിയുടെ തുടക്കത്തിലുള്ള ഒരു പരാമർശത്തെ അടിസ്ഥാനമാക്കി അതു പിൻവലിച്ചത് ഉചിതമായില്ല"
"മീശ സമൂഹത്തിലെ ചില വിഭാഗങ്ങളെ മാനസികമായി മുറിപ്പെടുത്തി"
"'മീശ' യിലെ ചില പരാമർശങ്ങൾ പണ്ടു സമൂഹത്തിൽ ഉണ്ടായിരുന്നതു മാത്രമാണ്. ചരിത്രത്തെ നിഷേധിക്കുന്നത് ശരിയല്ല."
"സ്ത്രീകളെ പൊതുവായി അധിക്ഷേപിച്ചു. സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി വാദിക്കുന്നവരുടെ മൗനം അവരുടെ രാഷ്ട്രീയ വിധേയത്വം വെളിവാക്കുന്നു"
"വിഷയം അനാവശ്യമായി രാഷ്ട്രീയവൽക്കരിച്ചു."
"വിവാദ വിഷയങ്ങൾ നിരത്തിവച്ചുകൊണ്ടു രചയിതാവ് പ്രശസ്തനാവാൻ ശ്രമിച്ചു"
"ഫാസിസ്റ്റു ശക്തികളുടെ അപലപനീയമായ ഭീഷണി എഴുത്തുകാരനു നേരെ ഉണ്ടായി"
"ആവിഷ്ക്കാര സ്വാതന്ത്ര്യം എന്ത് വില കൊടുത്തും സംരക്ഷിക്കപ്പെടേണ്ടതാണ്"
"രാഷ്ട്രീയ മുതലെടുപ്പുകൾ ഈ വിഷയത്തിൽ വ്യാപകമായി നടന്നു. വോട്ടു ബാങ്കുകളാണ് എതിർത്തവരുടെയും, അനുകൂലിച്ചവരുടെയും ലക്ഷ്യം"
മീശയുടെ കാര്യത്തിൽ അനുകൂലവും പ്രതികൂലവുമായി പ്രതികരിച്ച പല സാഹിത്യ പ്രവർത്തകരുടെയും പ്രതികരണങ്ങൾ വായിച്ചുകൊണ്ടാണ് ചർച്ച തുടങ്ങിയത്. കേരളത്തിലെ സാഹചര്യത്തിൽ മത പ്രീണനം മുഖ്യധാരാ രാഷ്ട്രീയ കക്ഷികൾ കാലങ്ങളായി അനുവർത്തിച്ചു വരുന്നു. പിന്നിൽ നിന്നിരുന്ന മതാധികാര കേന്ദ്രങ്ങൾ മുന്നിൽ വരാനും പൊതു സമൂഹത്തെ നിയന്ത്രിക്കുവാനും ഇതിടയാക്കി. പ്രായേണ ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന വിഷയങ്ങൾ വരെ അമിത പ്രാധാന്യത്തോടെ പുൻപന്തിയിൽ എത്തപ്പെടുന്നു. രാഷ്ട്രീയ പാർട്ടികളുടെ പക്ഷപാതപരമായ നിലപാടുകൾ അവരുടെ താൽക്കാലികമായ നിലപാടുകൾ ഭദ്രമാക്കിയെങ്കിലും സമൂഹത്തിൽ മതത്തിന്റെ പേരിലുള്ള വലിയ വിള്ളലുകൾ ഉണ്ടാക്കാനും, അവരുടെ തന്നെ നിലനിൽപ്പിന്റെ അടിത്തറ ഇളക്കുവാനും ഇതു വഴിതെളിച്ചു. ഈ യാഥാർഥ്യത്തിൽ നിന്നുകൊണ്ടുവേണം 'മീശ'യുടെ പിൻവാങ്ങലിനെ കാണേണ്ടത്.
ഭയ രഹിതവും സ്വന്തന്ത്രവുമായി എഴുതാനുള്ള സാഹചര്യം ഏതൊരു എഴുത്തുകാരന്റെയും പ്രാണവായുവാണ്. അതു കേരളത്തിലും ഇന്ത്യയിലും മറ്റെവിടെയും ഉണ്ടാകേണ്ടതാണെന്നും അതു സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രമേയം പാസാക്കി.
പിൻവലിച്ച പുസ്തകം പുനഃപ്രസിദ്ധീകരിച്ചതു കൊണ്ട് അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ല. പരിഹരിക്കപ്പെടേണ്ടത് സമൂഹത്തിൽ നുഴഞ്ഞു കയറുന്ന തെറ്റായ മതബോധമാണ്. പ്രായപൂർത്തി ആകും മുൻപേ വികലമായ മതബോധനം നൽകുന്ന ചുറ്റുപാടുകൾ പരിഷ്കൃത രാജ്യങ്ങൾ നിയന്ത്രിച്ചു തുടങ്ങി. മതങ്ങളും, വർഗ്ഗീയതയും സമ്മാനിച്ച മഹാദുരന്തങ്ങളിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇത്തരം രാജ്യങ്ങളെ നമ്മുടെ രാജ്യം ഇക്കാര്യത്തിൽ മാതൃക ആക്കേണ്ടതാണെന്നും പ്രമേയം പാസാക്കി.
- Details
- Category: Reports
- Hits: 592
സ്നേഹത്തിനും അനുകമ്പയ്ക്കും മതമുണ്ടോ? അഥവാ കരുണ വർഷിക്കാൻ മതങ്ങളുടെ കരിമേഘങ്ങൾ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. സാമൂഹിക നന്മയുടെ പിതൃത്വം മതങ്ങൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു തമാശ മാത്രമാണ് അനുകമ്പയും മതങ്ങളും തമ്മിലുള്ള ബന്ധം. മറ്റു മതസ്ഥരെ വെറുക്കാൻ പ്രഘോഷിക്കുന്ന സംഘടിത മതങ്ങൾ എത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്താലും അതിന്റെ പിന്നെലെ പ്രേരണ എന്തെന്ന് നാം സംശയിച്ചുപോകുന്നു. ഇവിടെയാണ് സ്വതന്ത്രവും, മതേതരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റെ വർത്തമാനകാല പശ്ചാത്തലത്തിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മതങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തു കൊണ്ടുവന്നു എന്നതാണ്, പത്തനാപുരത്തെ ഗാന്ധിഭവന്റെ പ്രസക്തി.
കട്ടൻകാപ്പിയും കവിതയും ഒരുക്കിയ സദസ്സിൽ, ഗാന്ധിഭവന്റെ സ്ഥാപകൻ Dr. സോമരാജൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്ഥാപനം ഉണ്ടായതിന്റെ ചരിത്രവും, പ്രവർത്തനങ്ങളും, പ്രതിസന്ധികളും, പോംവഴികളും, പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന സഹകരണവും, കുടുംബാന്തരീരക്ഷങ്ങളിൽ വറ്റിപ്പോയ കാരുണ്യത്തിന്റെ അനേകം അനുഭവ കഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു തുറന്ന ചർച്ചാവേദിയിലെ രണ്ടു മണിക്കൂർ സമയം. ഉദാഹരങ്ങൾ പ്രചോദകമാകുമെങ്കിൽ, ഗാന്ധി ഭവനും, Dr. സോമരാജനും മഹത്തായ ഉദാഹരണങ്ങളാണ്.
സാഹിത്യകാരനായ കാരൂർ സോമൻ Dr. സോമരാജനെ സദസ്യർക്കു പരിചയപ്പെടുത്തി. മലയാളി അസോസിയേഷൻ ഓഫ് ദി UK , ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സാധ്യതകൾ ഡയറക്ടർ ആയ ശ്രീജിത്ത് ആരാഞ്ഞു. കാരൂർ സോമന്റെ 'കാല യവനിക' എന്ന നോവൽ ഇതേ വേദിയിൽ വച്ചു തന്നെ Dr. സോമരാജൻ പ്രകാശനം ചെയ്തു. നോവലിന്റെ പകർപ്പ്, എഴുത്തുകാരിയായ സിസിലി ജോർജ് സ്വീകരിച്ചു. മുരളീ മുകുന്ദൻ നന്ദി പറഞ്ഞു.
- Details
- Category: Reports
- Hits: 716

മെയ് 26 നു essenceUK യും 'കട്ടൻകാപ്പിയും കവിതയും' കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ സി രവിചന്ദ്രൻ സംസാരിച്ചു. ചോദ്യോത്തര വേളയും ഉണ്ടായിരുന്നു. എന്തായിരുന്നു പ്രസക്ത ഭാഗങ്ങൾ?
ശാസ്ത്രീയ വിശകലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാഴ്ചപ്പാടുകൾ കേരളീയ സമൂഹത്തിൽ ഗണ്യമായി കുറഞ്ഞുവരുന്നു. ഉന്നത വിദ്യാഭ്യാസമുള്ളവർ പോലും അന്ധവിശ്വാസങ്ങളിൽ കുരുങ്ങിക്കിടക്കുന്നു. താൻ വിശ്വസിക്കുന്നതിനും ഏർപ്പെടുന്ന ആചാരങ്ങൾക്കും സാമാന്യ ബുദ്ധിക്കു നിരക്കുന്ന എന്തടിസ്ഥാനമുണ്ട് എന്നു പലരും ചിന്തിക്കുന്നില്ല. ചിന്താശേഷി ശക്തമാകും മുൻപേ കുട്ടികളിലേക്ക് കടത്തി വിടുന്ന അശാസ്ത്രീയ വിശ്വാസങ്ങൾ മരണം വരെ അവർ മുറുകെപ്പിടിക്കുന്നു.
ധ്യാനകേന്ദ്രങ്ങളിൽ നടക്കുന്ന സംഘടിതമായ രോഗ ശുശ്രൂഷാ തട്ടിപ്പിൽ സാധാരണക്കാരെപ്പോലെ വിദ്യ സമ്പന്നവരും ഇരയാകുന്നു. സന്ദർശകരുടെ വിവരങ്ങൾ ശേഖരിക്കാനുള്ളവർ, രോഗിയായി അഭിനയിക്കുന്നവർ , സ്തുതിപാഠകർ തുടങ്ങിയവർ ഉൾക്കൊള്ളുന്ന വലിയ ഒരു സംഘമാണ് കൃത്യമായ പ്ലാനിങ്ങോടുകൂടി ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. കണക്കിൽപ്പെടാത്ത സ്വത്തു സമ്പാദനവും, മത പരിവർത്തനവുമാണ് ഇത്തരക്കാരുടെ ലക്ഷ്യം. വിചിത്രമെന്നു പറയട്ടെ, ധ്യാനഗുരുക്കൾ സ്വന്തം രോഗങ്ങൾക്ക്, വൈദ്യശാസ്ത്രത്തെ സമീപിക്കുന്നു.
നാരായണ ഗുരു ശിവനെ പ്രതിഷ്ഠിച്ചതിലൂടെ സാമൂഹിക മാറ്റം കേരളത്തിൽ ഉണ്ടായെങ്കിലും ശിവനെ (ദൈവ വിശ്വാസത്തെ) ഉറപ്പിക്കുയുകയാണു ചെയ്തത്. അദ്ദേഹം മതവും ദൈവവും ഇല്ലാത്ത ഒരു സമൂഹത്തിനു വേണ്ടി പരിശ്രമിക്കേണ്ടിയിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ ഉണ്ടായിരുന്ന പുരോഗമനപരത ഇരുപത്തി ഒന്നാം നൂറ്റാണ്ടു തുടങ്ങിയപ്പോഴേക്കും ഗണ്യമായി കുറഞ്ഞിരിക്കുന്നു. കാരണം ശരിയായ ചികിത്സ ആയിരുന്നില്ല അന്നു സമൂഹത്തിനു കിട്ടിയത്.
മതാചാരങ്ങളിലൂടെ പ്രശ്നങ്ങളിൽ നിന്നും വിശ്വാസിക്ക് ആശ്വാസം ലഭിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹം ഒരു മറു ചോദ്യം ഉന്നയിച്ചു. ലഹരി ഉപയോഗിക്കുമ്പോഴും, മദ്യപിക്കുമ്പോഴും പ്രശ്നങ്ങളിൽ നിന്നും ആശ്വാസം ലഭിക്കാറുണ്ടല്ലോ? താൽക്കാലികമായ ആശ്വാസം പലപ്പോഴും മറ്റു നഷ്ടങ്ങളിലേക്കു വഴിതെളിക്കും. സമയം, ധനം, മാനസികവും ശാരീരികവുമായ സ്വസ്ഥത ഇവയൊക്കെ അതിൽപ്പെടും.
ഇല്ലാത്ത ഒരുകാര്യം ഇല്ല എന്നു തെളിയിക്കേണ്ട കാര്യമില്ല. അതുകൊണ്ടു ദൈവം ഉണ്ടെങ്കിൽ, അതു ശാസ്ത്രീയമായി തെളിയിച്ചു തന്നാൽ ദൈവ വിശ്വാസിയാകാൻ തയാറാണ്.
സമൂഹത്തിലെ മൂല്യ ബോധം മതവുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നൊരു വാദമുണ്ട്. മതങ്ങളുണ്ടാവുന്നതിനു മുൻപും, മതങ്ങളില്ലാത്ത മൃഗങ്ങളിലും ദയയും സ്നേഹവും, അനുകമ്പയും നിലനിൽക്കുന്നു. മതങ്ങൾ നടത്തിയിട്ടുള്ള കലാപങ്ങളും, കൊലപാതങ്ങളും, ബലിയും തെളിയിക്കുന്നത് സാമൂഹിക മൂല്യങ്ങളും മതങ്ങളും തമ്മിൽ ഒരു ബന്ധവും ഇല്ല എന്നാണു.
ഹോമിയോപ്പതി അശാസ്ത്രീയമാണ്. ശാസ്ത്രം പറയുന്നത് നേർപ്പിക്കുന്തോറും ഒരു വസ്തുവിന്റെ വീര്യം കുറയും എന്നാണ്. ഹോമിയോപ്പതി മറിച്ചാണു പറയുന്നത്. ഹോമിയോപ്പതി പറയുന്നു വെള്ളത്തിനു ഓർമ്മയുണ്ടെന്ന്. അങ്ങിനെയാണെങ്കിൽ വെള്ളത്തിന് മാലിന്യത്തിന്റെ ഓർമയും ഉണ്ടാകും. കാരണം ഓടയിലൂടെ ഒഴുകുന്നത് വെള്ളം തന്നെയാണ്.
ഇസ്ലാമിക രാജ്യങ്ങളുടെ കാലോചിതമായ പരിവർത്തനം ഈ കാലഘട്ടം ആഗ്രഹിക്കുന്ന യാഥാർഥ്യമാണ്.

- Details
- Category: Reports
- Hits: 855
രചനകളിലൂടെ കടന്നുപോകുമ്പോൾ എഴുത്തുകാരുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പരിഗണിക്കേണ്ടതുണ്ടോ എന്ന മൗലികമായ ചോദ്യത്തിൽ നിന്നാണ് ഇന്നത്തെ ചർച്ചകൾ തുടങ്ങിയത്. കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ രചനകൾ, ഇതുപോലെ ശ്രദ്ധേയമായ ഒരു കൂട്ടായ്മ ഇന്നത്തെ സാഹചര്യത്തിൽ വിഷയമാക്കിയത് ഉചിതമായില്ല എന്ന വിമർശനം പരിപാടിയുടെ അറിയിപ്പ് പുറത്തു വന്നപ്പോൾ തന്നെ ഉണ്ടായിരുന്നു. വർത്തമാന ഇന്ത്യ കടന്നുപോകുന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി, സുഗതകുമാരിയുടെ ചില പ്രസ്താവനകൾ സമൂഹത്തിനു ദോഷമുണ്ടാക്കും എന്നായിരുന്നു ആരോപണം. സമൂഹത്തിലെ ഒരുപാടാളുകളെ സ്വാധീനിക്കുന്ന നിലയിലുള്ള വ്യക്തികൾ സാമൂഹികമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നും അഭിപ്രായം ഉണ്ടായി.
കലയും സാഹിത്യവും ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലുള്ള വ്യക്തിയുടെ ജീവിതവും നിലപാടുകളും പരിഗണിക്കേണ്ടതില്ല എന്നുള്ള എതിർ വാദങ്ങളും ഉണ്ടായി. ഉദാഹരണമായി പറഞ്ഞത് - അടുത്തകാലത്തു വീഡിയോകളിലൂടെ പുറത്തു വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അഭുമുഖങ്ങൾ പലരെയും അസ്വസ്ഥരാക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ വായിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതു കഴമ്പില്ലാത്തതാണ് എന്നും അഭിപ്രായം ഉണ്ടായി.
കമലാദാസിനെയും, അയ്യപ്പനെയും, ചുള്ളിക്കാടിനെയും, ഹിറ്റ്ലറെയും (അദ്ദേഹം ചിത്രകാരൻ കൂടി ആയിരുന്നു), എം എഫ് ഹുസൈനെയും ഒക്കെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ച കൂട്ടാൻ പലരും ഉദാഹരണങ്ങളായി കൊണ്ടുവന്നു.
കട്ടൻകാപ്പിയും കവിതയും കൂട്ടായ്മ ഇത്തരം കാര്യങ്ങളിൽ വാദമുഖങ്ങളിൽ ഏതെങ്കിലും ഒനിനെ സ്വീകരിച്ചുകൊണ്ടുള്ള നിലപാട് എടുക്കണ്ട കാര്യമില്ല എന്നും, ആരോഗ്യകരമായ തുറന്ന ചർച്ചയിലൂടെ അഭിപ്രായങ്ങളും, വാദ - എതിർ വാദങ്ങളും സമൂഹത്തിൽ എത്തിക്കാനുള്ള വേദി ഒരുക്കുകയും, തദ്വാരാ വ്യക്തികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്നും ഉള്ള നിലപാടിൽ എത്തിച്ചേർന്നു.
"കൃഷ്ണ നീ അറിയുമോ എന്നെ" സുഗതകുമാരിയുടെ കവിത സിന്ധു ആലപിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പറ്റി മുരുകേഷ് പനയറ സംസാരിച്ചു. 'മരുന്ന്' എന്ന കൃതിയെപ്പറ്റി ഫ്രാൻസിസ് ആൻജിലോസ് സംസാരിച്ചു. ചർച്ചകളിൽ 'സ്മാരകശിലകൾ' ഉൾപ്പടെ പല കൃതികളും പ്രതിപാദിക്കപ്പെട്ടു.
കുഞ്ഞബ്ദുള്ളയുടെ 'മരുന്നി'ന്റെ അവസാന ഭാഗത്തു, സുഗതകുമാരിയുടെ 'മൃതിയെ കണ്ണാൽ കണ്ടേൻ' എന്ന കവിതയുണ്ട് എന്നത് അനുചിതമായ ഒരു ആകസ്മികതയായിരുന്നു. ആ കവിത ആദ്യന്തം ഫ്രാൻസിസ് വായിക്കുകയും ചെയ്തു.
- Details
- Category: Reports
- Hits: 521
2016 ൽ കട്ടൻകാപ്പിയും കവിതയും 8 പരിപാടികൾ സംഘടിപ്പിച്ചു. ഇതിൽ ചിത്രകലയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ എടുത്തു പറയേണ്ടതാണ്. 2015 ൽ ആരംഭിച്ച ആർട്ട് പ്രോജക്ടിന്റെ സമാപനവും, ചിത്രകലാ പ്രദർശനവും 2016 ഫെബ്രുവരിയിൽ നടത്തി. നാഷണൽ ഗാലറിയും, റ്റേറ്റ് ബ്രിട്ടൻ ഗാലറിയും സന്ദർശിച്ചു. ചരിത്രകാരനായ ജോസ് ആന്റണിയുടെ കലാ പ്രദർശനത്തിൽ പങ്കെടുക്കുകയും അവിടെവച്ചുതന്നെ ചിത്രകലയെ സംബന്ധിച്ച ചർച്ച നടത്തുകയും ചെയ്തു. ONV കുറുപ്പിനെയും കാവാലം നാരായണപ്പണിക്കരെയും അനുസ്മരിച്ച ചടങ്ങുകളിൽ അവരുടെ രചനകൾ അവതരിപ്പിക്കുകയും അതേപ്പറ്റി ചർച്ച നടത്തുകയും ചെയ്തു. നവംബറിൽ കൂടിയ ശരത് സംഗമത്തിൽ ഛായ കയ്യെഴുത്തു മാസികയുടെ ആറാം പതിപ്പ് പ്രകാശനം ചെയ്തു. 2015 പ്രവാസികൾക്കായി നടത്തിയ കവിതാ രചന മത്സരത്തിൽ വിജയിയായ K ഹാഷിമിനെ ആദരിച്ചു. ജനകീയ കലാകാരനായ കലാഭവൻ മണിയെ അനുസ്മരിച്ചു. 'ബിലാത്തി പ്രണയം' എന്ന മലയാള സിനിമയുടെ പ്രവർത്തകരായ UK മലയാളികളെ അനുമോദിച്ചു. 'ജനാധിപത്യത്തിന്റെ ഇടനാഴികൾ' എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ച സംഘടിപ്പിച്ചു.
- Details
- Category: Reports
- Hits: 498
2017 ൽ കട്ടൻകാപ്പിയും കവിതയും 10 പരിപാടികൾ സംഘടിപ്പിച്ചു. മഹാകവി കാളിദാന്റെ ഋതു സംഹാരത്തെ അടിസ്ഥാനപ്പെടുത്തി വസന്തോത്സവം സംഘടിപ്പിച്ചു. ഗ്രീഷ്മ സംഗമത്തിൽ അനിതാ തമ്പി തന്റെ കവിതകൾ അവതരിപ്പിക്കുകയും സാഹിത്യ സംബന്ധിയായ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു. ആഗസ്റ്റിൽ മോഹന വീണാ പാരംഗതനും, ഗായകനും, കവിയുമായ പൊളി വർഗീസ് സംഗീത വിരുന്നൊരുക്കി. ഹിന്ദുസ്ഥാനി, ബോൾ, കബീർ ഗാനങ്ങൾ അവതരിപ്പിച്ച അദ്ദേഹം ഉത്തരേന്ത്യൻ സംഗീതത്തിലേക്കുള്ള ഒരു ജാലകമാണ് തുറന്നിട്ടത്. ഹെയ്സിലെ 'റിവർ ഇൻഡസ്' ഗ്രൂപ്പുമായി ചേർന്ന്, 'മലയാളിയും മാനവികതയും' എന്ന വിഷയത്തിൽ ചർച്ച സംഘടിപ്പിച്ചു. KALA യും കൗമുദി യൂറോപ്പുമായി സഹകരിച്ചു നടത്തിയ പരിപാടിയിൽ മലയാളത്തിലെ പ്രശസ്ത കവി പ്രഭാ വർമ്മ പങ്കെടുത്തു. സംസ്കാരം നിലനിൽക്കുന്നത് ഭാഷയിലൂടെ ആണെന്നും അതിനാൽ ഭാഷാ പഠനത്തിന് പ്രവാസികളിൽ ഏറെ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബറിൽ MAIUK സംഘടിപ്പിച്ച കഥകളിക്കു മുന്നോടിയായി ഒരു മാസം നീണ്ടു നിന്ന കഥകളി ബോധവൽക്കരണം നടത്തി. കഥകളി ആചാര്യനായ നെല്ലിയോട് വാസുദേവൻ നമ്പൂതിരിയെപ്പറ്റി KELI രാമചന്ദ്രൻ നിർമ്മിച്ച 'ആരുണം' എന്ന ഡോക്യുമെന്ററിയുടെ പ്രദർശനം കേരള ഹൗസിൽ 2017 നവംബർ ഒന്നാം തീയതിനടത്തി. തുടർന്നുള്ള ചർച്ചയിൽ രാമചന്ദ്രൻ തന്റെ കലാ-സാഹിത്യാനുഭവങ്ങൾ പങ്കിട്ടു. നവംബർ 19 നു UK യിലെ മലയാളം എഴുത്തുകാരുടെ പ്രഥമ സംഗമം കേരളാ ഹൗസിൽ സംഘടിപ്പിച്ചു. അൻപതോളം പേർ പങ്കെടുത്ത പ്രസ്തുത സമ്മേളനത്തിൽ ചിത്രകാരിയും, കവിയുമായ Dr. കവിത ബാലകൃഷ്ണൻ ചിത്രകലയിലും കവിതയിലുമുള്ള തന്റെ അറിവും അനുഭവങ്ങളും പങ്കിട്ടു.
- Details
- Category: Reports
- Hits: 640
അതു സംഭവിച്ചു കഴിഞ്ഞു; വളരെ ശാന്തമായി. UK യിലെ മലയാളം എഴുത്തുകാരെ പരസ്പരം പരിചയപ്പെടാൻ ഒരുക്കിയ വേദിയിൽ അൻപതോളം പേർ എത്തിയിരുന്നു. 300 മൈലുകൾക്കുമപ്പുറത്തു നിന്നു പോലും ഈ ശീതകാലത്തു ഇവിടെ എത്തിയവരുടെ ഉള്ളിലെ ചൂടും അർപ്പണ ബോധവും സംഘടകരെ അമ്പരപ്പിച്ചു കളഞ്ഞു. ഇരുപതോളം (40%) വനിതാ എഴുത്തുകാർ പങ്കെടുത്തു എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.
എഴുത്തുകാർ എന്തിന് ഒത്തു കൂടണം എന്ന പ്രാഥമിക ചോദ്യം ഇവിടെ പ്രസക്തമാണ്. അറിവിന്റെ വിന്യാസമാണ് എഴുത്തുകാർ ചെയ്യുന്നതെങ്കിൽ, അതു കൂടുതൽ ഫലപ്രദമായി ചെയ്യുക എന്നതു തന്നെയാണ് എഴുത്തിലേർപ്പെട്ടിരിക്കുന്ന ഓരോ വ്യക്തിയും നിരന്തരം ചെയ്യേണ്ടത്. അത്തരത്തിലുള്ള പ്രക്രിയയിൽ നിരന്തരമായ അറിവു സമ്പാദനം തന്നെയാണ് അവശ്യമായ പ്രാഥമിക ഘടകവും. ചുറ്റുപാടുമുള്ള ചലനങ്ങൾ നിരീക്ഷിക്കുമ്പോഴും, സമൂഹത്തിന്റെ സ്പന്ദനങ്ങൾക്കു ചെവിയോർക്കുമ്പോഴും, സ്വന്തം അനുഭവങ്ങളെ വിശകലനം ചെയ്യമ്പോഴും, മറ്റുള്ളവരുടെ രചനകൾ പഠന വിഷയമാക്കുമ്പോഴും യഥാർഥത്തിൽ സംഭവിക്കുന്നത് ഇതു തന്നെയാണ്. രചനയിൽ നിന്നും മികച്ച രചനയിലേക്കുള്ള ദൂരം കുറയ്ക്കാനുള്ള ഓർമ്മപ്പെടുത്തലായിരുന്നു അടിസ്ഥാനപരമായി ഈ ഒത്തു ചേരലിന്റെ ലക്ഷ്യം. നിലവാരമുള്ള വിമർശനം തന്നെയാണ് അതിനുള്ള (ഗുണ നിലവാരം ഉയർത്താനുള്ള) മാർഗമെന്നും, അന്തസ്സോടുകൂടി നടത്തുന്ന വിമർശനങ്ങളെ സ്വാഗതം ചെയ്യാനുള്ള ആർജ്ജവം എഴുത്തുകാർക്ക് ഉണ്ടായിരിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തലായിരുന്നു ഒത്തുചേരലിന്റെ ലക്ഷ്യം.
കേരളത്തിലെ ചിത്രകലാ ചരിത്ര പഠനത്തെപ്പറ്റി Dr. കവിത ബാലകൃഷ്ണന്റെ പ്രഭാഷണം, കേരള ചിത്രകലയിൽ രവി വർമ്മയുടെ സ്ഥാനം, അതിനു ശേഷമുണ്ടായ വഴിത്തിരിവുകൾ, ലോക ചിത്രകലയിലെ മാറ്റങ്ങൾ, ചിത്രകലയിൽ വാണിജ്യ-സാമ്പത്തിക താല്പര്യങ്ങൾ വരുത്തിയ മാറ്റങ്ങൾ ഒക്കെ വിഷയീഭവിച്ചു.
ഉച്ച കഴിഞ്ഞുള്ള വേളയിൽ പരിചയപ്പെടലും അതെ തുടർന്നു ചർച്ചയും ഉണ്ടായിരുന്നു. എഴുത്തുകാരുടെ സാമൂഹിക പ്രതിബദ്ധത, എഴുത്തോ കഴുത്തോ എന്ന ചോദ്യം, സർഗ്ഗ രചനയിലൂടെ പരോക്ഷമായി സാമൂഹിക വിമർശനം നടത്താനുള്ള എഴുത്തുകാരുടെ സൗകര്യം, ആത്മാന്വേഷണത്തിലേക്കു എത്തിച്ചേരുന്ന സർഗ്ഗധനരായ എഴുത്തുകാർ, വനിതാ എഴുത്തുകാർക്ക് സമൂഹം കൽപ്പിച്ചു നൽകുന്ന വിലക്കുകൾ ഇവയൊക്കെ ചർച്ച ചെയ്യപ്പെട്ടു. കവിത ബാലകൃഷ്ണൻ തന്റെ കവിതകൾ വായിച്ചു. MAUK ഡയറക്ടർ അനിൽകുമാർ ഇടവന സ്വാഗതവും, മുരളീ മുകുന്ദൻ നന്ദിയും പറഞ്ഞു.
- Details
- Category: Reports
- Hits: 1390

മാനവികത എന്ന വിശാലതയിൽ മലയാളിത്തം എന്ന സ്വാർത്ഥത (സ്വകാര്യത) എവിടെ കൊണ്ടു വയ്ക്കും എന്നതായിരുന്നു ചർച്ചകൾക്ക് അവസാനം ഉരുത്തിരിഞ്ഞ ചോദ്യം.
തുറന്ന ചർച്ചകളുടെ ഉദ്ദേശം പൊതുവായ ഉത്തരങ്ങൾ കണ്ടെത്തുക എന്നതല്ല എന്ന ധാരണയോടാണ് 'മലയാളിത്തവും മാനവികതയും' എന്ന വിഷയത്തെപ്പറ്റി ഹയ്സിൽ വച്ച് ചർച്ച തുടങ്ങിയത്. ചിന്തയെ ഉണർത്തുകയും, ആശയങ്ങൾ കൈമാറുകയും അതുവഴി ഓരോ വ്യക്തിയും തനിക്കു വേണ്ട ഉത്തരം (വേണമെങ്കിൽ മാത്രം) സ്വയം കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുകയുമാണ് വേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ധാരണ. മലയാളം മിഷന്റെ UK യിലെ പ്രവർത്തനോദ്ഘാടനം നടന്ന പശ്ചാത്തലത്തിൽ, ഭാഷയിലൂടെ സംസ്കാരത്തിലേക്കും മറ്റു പലതിലേക്കും എത്തിച്ചേരാനുള്ള ഈ തുടക്കത്തിന്റെ വേളയിൽ, ഈ ചർച്ച ഏറെ പ്രസക്തമായിരുന്നു.
സമഷ്ടിയുടെ അവിഭാജ്യമായ ഘടകമാണ് വ്യഷ്ടി. സമഷ്ടി എന്നതിന്റെ നിർവചന വ്യാപ്തി തന്റെ വീടും, നാടും, ഭൂഖണ്ഡവും കടന്നു പ്രപഞ്ചമായി മാറുമ്പോൾ മാനവികത അതിന്റെ പൂർണതയിൽ എത്തുന്നു. അപ്പോൾ പിന്നെ മലയാളിയും ബംഗാളിയും ഇല്ല, ആണും പെണ്ണും ഇല്ല, മലയാളവും ഇംഗ്ലീഷും ഇല്ല, പുട്ടും ബിരിയാണിയും ഇല്ല, മുണ്ടും ട്രൗസറും ഇല്ല, നരനും നായയും ഇല്ല.
പുതിയ തലമുറ (കുട്ടികൾ) 'നമ്മുടെ നാടിന്റെ' സംസ്ക്കാരം അറിഞ്ഞിരിക്കണം, അതു പാലിക്കണം എന്നു മുതിർന്ന തലമുറ ആഗ്രഹിക്കുന്നു. 'നമ്മുടെ നാട്' ഏതാണ്? ജനിച്ചു വളർന്നതോ, അതോ പുലർന്നു പോകുന്നതോ?. ജനിച്ചു വളർന്നതാണെങ്കിൽ, പുതിയ തലമുറയിൽ പലരുടെയും ജന്മനാട് കേരളമല്ല. സംസ്കാരം എന്നത് സ്ഥിരമായ ഒന്നല്ല. അത് ചലനമുള്ളതാണ്. എന്റെ അച്ഛൻ മലയാളിയുടെ സംസ്കാരം എന്നു പറഞ്ഞിരുന്നതല്ല ഞാൻ പറയുന്ന മലയാളി സംസ്കാരം. ഇരുപതു വർഷം എനിക്കു പിന്നിൽ പിറന്ന വ്യക്തിയുടെ മനസ്സിലെ 'മലയാളി സംസ്കാരം' മറ്റെന്തോ ആണ്. അപ്പോൾ മലയാളി സംസ്കാരം എന്നുദ്ദേശിക്കുന്നതിൽ പൊതുവായ എന്തെങ്കിലും ഉണ്ടോ? അത് മൂല്യങ്ങളോ, ആചാരങ്ങളോ, പെരുമാറ്റ രീതികളോ, വിശ്വാസങ്ങളോ, ഭക്ഷണമോ, വസ്ത്രമോ, ഭാഷയോ അഥവാ ഇതെല്ലം കൂടി ചേർന്നതോ ആവാം. അങ്ങിനെ ഒന്നുണ്ടെങ്കിൽ അതു സംരക്ഷിക്കേണ്ടതിന്റെ ആവശ്യമുണ്ടോ? ഉണ്ടെങ്കിൽ എങ്ങിനെ ആവണം ആ 'സംരക്ഷണം'?
എന്തുകൊണ്ടാണ് മുതിർന്നവർ ഇങ്ങനെ ഒരു ആഗ്രഹം കുട്ടികളുടെ പുറത്തു വച്ചുകെട്ടുന്നത്? (സ്വന്തം) ഭാവിയെപ്പറ്റിയുള്ള ആശങ്ക കൊണ്ടാണോ? ഭയം കൊണ്ടാണോ? സ്വന്തം ബലഹീനത കൊണ്ടാണോ?
വീക്ഷണം വിശാലമാവുമ്പോൾ, എന്തായാലും കുഴപ്പമില്ല എന്ന അവസ്ഥ വരുമ്പോൾ, സ്വാഭാവികമായി സ്വീകരിക്കുന്നത് അധിനിവേശത്തിലൂടെ കടന്നു വന്ന ഭാഷയും സംസ്കാരവും ആയിത്തീരും. അതു അധിനിവേശത്തെയും, പ്രബലന്റെ ചൂഷണത്തെയും പരോക്ഷമായി ശരി വയ്ക്കുകയല്ലേ ചെയ്യുന്നത്? അങ്ങിനെ വരുമ്പോൾ ഇത്തരം വിശാല വീക്ഷണം അപകടകരമല്ലേ?
ഒരു ഭാഷ മരിക്കുമ്പോൾ, അതിലൂടെ തലമുറകളായി കൈമാറിവന്ന അറിവുകൾ, നാട്ടറിവുകൾ ഒക്കെ നശിക്കുന്നു. അതുകൊണ്ടു ഭാഷകൾ സജീവമായിരിക്കേണ്ടത് ആവശ്യമല്ലേ?
ഭാഷാപഠനം പ്രസക്തമാണെന്ന് തോന്നുന്ന തരത്തിലും, കുട്ടികൾ ഉൾപ്പടെ ഉള്ള പഠിതാക്കൾക്ക് ആസ്വാദ്യകരമാകുന്ന തരത്തിലും, സാങ്കേതികയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയും പഠന സമ്പ്രദായം മാറ്റിയെടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.
മലയാള ഭാഷ പഠിക്കുന്നത് എന്തിനാണ്? സാമ്പത്തികമായി അത് ഗുണം ചെയ്യുമോ എന്നതാണ് ബഹു
ഭൂരിപക്ഷത്തിന്റെയും ചിന്ത. ആധുനിക കാലഘട്ടത്തിൽ, എന്തിനെയും ഏതിനെയും സാമ്പത്തിക അളവുകോലുകൊണ്ടു അളക്കുമ്പോൾ ഈ ചിന്ത സ്വാഭാവികമാണ്. മലയാള ഭാഷാ പഠനം വ്യാപകമാക്കാൻ, ഭാഷയുടെ 'ഡിമാൻഡ്' കൂട്ടാൻ മാർഗ്ഗം ഇത് തന്നെ യാണ് - മലയാളം പഠിക്കുന്നതുകൊണ്ടു സാമ്പത്തിക നേട്ടം ഉൾപ്പടെയുള്ള പ്രത്യക്ഷമായ പ്രയോജനങ്ങൾ ഉണ്ടാകുന്ന അവസ്ഥ കൈവരിക്കുക.
- Details
- Category: Reports
- Hits: 853
മൂന്നു മണിക്കൂർ ഒരു മഹാ നദി പോലെ സദസ്യരെയും വഹിച്ചുകൊണ്ട് ഒഴുകുകയായിരുന്നു പോളി വർഗീസ് എന്ന ബഹു മുഖ പ്രതിഭ. മോഹന വീണയിൽ അപാരമായ വൈദഗ്ധ്യത്തോടെ നാദങ്ങൾ ഉതിർത്തപ്പോൾ, അതിൽ ഇഴുകിച്ചേർന്നിരുന്ന ഭാവങ്ങൾ അനുഭൂതി ഉണർത്താൻ പോരുന്നതായിരുന്നു. ഹിന്ദുസ്ഥാനിയും, രവീന്ദ്ര ഗീതവും, ബൗൽ സംഗ്ഗീതവും, കബീർ ഗീതവും, സൂഫി സംഗീതവും സദസ്യരെ പരിചയപ്പെടുത്തി കൊണ്ടാണ് ആ പ്രവാഹം കടന്നു പോയത്. ഒടുവിൽ മലയാളത്തിന്റെ സ്നേഹ ഗായകന്റെ "സമയമായില്ല പോലും സമയമായില്ല പോലും ക്ഷമയെന്റെ ഹൃദയത്തിൽ ഒഴിഞ്ഞു തോഴി" (കരുണ) എന്ന വരികളിൽ അത് അവസാനിക്കുമ്പോൾ സദസ്യർ ഒന്നടങ്കം പറഞ്ഞു "ഗംഭീരം". സംഗീതം മാത്രമായിരുന്നില്ല അവതരിപ്പിക്കപ്പെട്ടത്, കവിതയും, തത്ത്വ ചിന്തയും, ചരിത്രവും, ജീവിത രീതികളും, മനുഷ്യാവസ്ഥകളും ഒക്കെ അനാവരണം ചെയ്യപ്പെട്ട സംഭാഷണത്തിൽ ഏറെ കൗതുകം ഉണർത്തിയ ഒന്നാണ് പതിനെട്ടാം നൂറ്റാണ്ടിലും പത്തൊൻപതാം നൂറ്റാണ്ടിലുമായി ബംഗാളിൽ ജീവിച്ചിരുന്ന, രബീന്ദ്രനാഥ് ടാഗോറിനെ വളരെ ഏറെ സ്വാധീനിച്ച, ബംഗാളിന്റെ പിൽക്കാല പുരോഗമന ചിന്തകൾക്ക് വിത്ത് പാകിയ ലാലാൻ ഫാക്കിർ എന്ന തത്ത്വ ചിന്തകന്റെ ജീവിത കഥ. അദ്ദേഹത്തിന്റെ ഒരു ബൗൽ ഗീതം ആശയം വിശദീകരിച്ചു കൊണ്ട് ആലപിച്ചത് അവിസ്മരണീയമായ ഒരനുഭവം ആയിരുന്നു.
പോളി വർഗീസ് ഒന്നിൽ കൂടുതൽ തവണ പറഞ്ഞു "ഞാൻ എന്നെ നിങ്ങൾക്കു തരികയാണ്, ഞാൻ എന്നെ നിങ്ങള്ക്ക് ഷെയർ ചെയ്യുകയാണ്" പറഞ്ഞത് പരമാർദ്ധമായിരുന്നു. അനർഗ്ഗളമായി ഒഴുകിയ ആ പ്രവാഹത്തിന് നന്ദി.
(Report on performance by Poly Varghese - 20.08.2017 - Kerala house)
- Details
- Category: Reports
- Hits: 1451

വാക്കുകൾക്കു രൂപമുണ്ട്, ഭാവമുണ്ട്, നിറവുമുണ്ട്. അക്ഷരക്കൂട്ടത്തിന് അപ്പുറത്തുള്ള ഇത്തരം മാനങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത് കാല ദേശങ്ങളുടെ പ്രവർത്തനത്തിലൂടെയാണ്. ജലവും, വെള്ളവും ഒരേ വസ്തുവിനെ ചൂണ്ടി കാണിക്കുന്നു. എങ്കിലും കവിക്ക് അത് രണ്ടും രണ്ടാണ്. 'ആലപ്പുഴ വെള്ളം' എന്ന കവിതയിലൂടെ അനിത തമ്പി ഇത് വ്യക്തമാക്കുന്നു. ഇന്നലെ നടന്ന കട്ടൻകാപ്പിയുടെ ഗ്രീക്ഷ്മ സംഗമത്തിൽ അതിഥിയായി എത്തിയ അനിത തമ്പി ഞങ്ങൾക്കായി കവിതകൾ വായിച്ചു. പിറവി, മമൊഹീതോ പാട്ട്, ആലപ്പുഴ വെള്ളം, ഒടുവിൽ, പ്രേതം, അങ്ങിനെ പോയവൻ. കവി തന്നെ കവിതയുടെ പശ്ചാത്തലം വിശദീകരിച്ചത് കവിതയുടെ ആത്മാവിലേക്കുള്ള യാത്ര സുഗമമാക്കി. സന്തോഷിനും, ദീപയ്കും, KALA യ്കും നന്ദി.
- വസന്തോത്സവം 2017 - report
- ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!
- ശരത് സംഗമം 2016 - report
- സച്ചിദാനന്ദന്റെ കൃതികളിലൂടെ
- ജനകീയമായ മണിമുഴക്കങ്ങൾ - Report
- Report Stevenage 10.10.2015
- കണ്ണൂർ ഷെരിഫിന്റെ 'നിങ്ങളാവശ്യപ്പെട്ട ഗാനങ്ങൾ' - report
- പി. സുജാതനുമായി ഒരു സായാഹ്നം
- Kattankaappi May 2014 Session at Croydon - report
- Kattankaapppiyum Kavithayum – 2013 report
- വീണ്ടും രസാലങ്ങൾ പൂക്കുമോ..report
- Evening with Sreekumaran Thampi

