ക്ലാസിക്കൽ ചിത്ര-ശില്പ കലയിലും, മറ്റു കലാരൂപങ്ങളിലും തനിക്കു ചുറ്റുമുള്ള യഥാർഥ ജീവിതത്തെ കാണാതെ അസ്വസ്ഥരായവർ ഇരുപതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ തുടങ്ങി വച്ച മിനിമലിസം (minimalism) പിന്നീട് സംഗീതത്തിലും ചലനങ്ങൾ സൃഷ്ഠിച്ചു. അത് സ്വാതന്ത്ര്യത്തിലേക്കുള്ള ഒരു യാത്രയായിരുന്നു. നിബന്ധനകൾ ഭേദിച്ച്, കീഴ്വഴക്കങ്ങളെ പുറം കാലുകൊണ്ട് തട്ടി തെറിപ്പിച്ചു, സർഗാത്മകതയുടെ ഭൂമികയിലേക്കുള്ള ഒരു സ്വതന്ത്ര യാത്ര. ഏതാണ്ട് ഇതേ കാലത്തു തന്നെ ഉരുത്തിരിഞ്ഞു വന്ന പോപ്പ് ആർട്ട് (pop art), സാംസ്കാരങ്ങളുടെ ജനപ്രിയ കാഴ്ചകളെ/ദൃശ്യങ്ങളെ ചിത്രകലയിൽ സന്നിവേശിപ്പിച്ചു. ഈ രണ്ടു കലാ സമ്പ്രദായങ്ങളും പോസ്റ്റ്-മോഡേണിസത്തിന്റെ (post-modernism)വരവിനുള്ള വഴി ഒരുക്കി. മോഡേൺ ആർട്ടിന്റെ(modern art) പിൻഗാമി എന്ന് വിവക്ഷിക്ക പ്പെടുന്ന പോസ്റ്റ് മോഡേണിസം, കണ്ടമ്പറ റി (contemporary-സമകാലീന) ആർട്ടിന്റെ മറ്റൊരു പേരായും പലരും ഉപയോഗിക്കുന്നു. സമകാലികം എന്നു കാലത്തിലെ ഒരു ഖണ്ഡത്തെ പ്രത്യക്ഷത്തിൽ വിളിക്കാമെങ്കിലും, ചലനാത്മകമായ ഒരു കാലഘട്ടത്തെയും, ആ കാലഘട്ടത്തിൽ ഉരുത്തിരിഞ്ഞ കലയിലെ ഒരു സമ്പ്രദായത്തെയും വിളിക്കുവാൻ അതുപയോഗിക്കുന്നു. തുടക്കം ഒരുപക്ഷേ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലേക്കു പോലും വലിച്ചു നീട്ടാമെങ്കിലും, തുടക്കത്തെ അപ്രധാനമായി കണ്ടുകൊണ്ടു, ജീവസ്സുറ്റ വർത്തമാന കാലത്തിലെ സ്വതന്ത്രമായ കലാചര്യകളെ വിവക്ഷിക്കുവാൻ ഇതുപയോഗിക്കുന്നു. 'സ്വതന്ത്രം' എന്ന പ്രയോഗത്തിൽ മാധ്യമവും, ആശയവും, ഉൾപ്പെടുന്നു. അതേപോലെ തന്നെ സാമ്പ്രദായിക കീഴ് വഴക്കങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിന് പ്രാധാന്യവും നൽകുന്നു. സമകാലീന കലയിലൂടെ കലാകാരൻ കഴിഞ്ഞ പത്തു ദശകങ്ങളിലെ സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക നിലപാടുകളെയും, മാറ്റങ്ങളെയും പറ്റി സംവദിക്കുകയും, സമൂഹത്തിൽ നിലനിൽക്കുന്ന മൂല്യങ്ങളെയും, ധാരണകളെയും ചോദ്യം ചെയ്യുകയും ചെയ്യുന്നു. നിലവിലുണ്ടായിരുന്ന സൗന്ദര്യ ശാസ്ത്ര സിദ്ധാന്തങ്ങൾക്ക് ബദൽ സിദ്ധാന്തങ്ങളുമായാണ് സമകാലീന കല ഉയർന്നു വന്നത്. പരമ്പരാഗത കലാകാരന്മാരെ അപേക്ഷിച്ചു തനിക്കു ചുറ്റുമുള്ള സാമൂഹിക പ്രശ്നങ്ങളെ ശക്തമായി പ്രതിഫലിപ്പിക്കുന്നതിൽ സമകാലീന കലാകാരന്മാർ വളരെ മുന്നിലാണ്. സമകാലീന കല ആവശ്യപ്പെടുന്നത്, തുറന്ന മനസ്സുമായി കലാസൃഷ്ടിയോടൊപ്പം സഞ്ചരിക്കുവാനാണ്. ഈ സഞ്ചാരം ആസ്വാദനത്തിനപ്പുറം ചിന്താപരമായ പ്രക്ഷുബ്ധതയ്ക്കു വഴി തെളിക്കുന്നു എന്നതും, സാമൂഹികമായി നിലനിൽക്കുന്ന വ്യവസ്ഥകളെ വിശകലനം ചെയ്യാൻ പ്രേരിപ്പിക്കുന്നു എന്നതും ഇതിന്റെ വിജയമാണ്. ബോക്സിങ് ഡേ പോലുള്ള ഒരു അവധി ദിവസം ഒരു പഠന-ചർച്ചയ്ക്കുള്ള അവസരമല്ല എന്ന ധാരണ മാറ്റി മറിക്കുന്നതായിരുന്നു ഇന്നത്ത ഒത്തുചേരൽ. തന്റെ കലാ പ്രദർശനങ്ങളുടെ മദ്ധ്യത്തിൽ ഇരുന്നുകൊണ്ട് കലയിലെ ഇസങ്ങളിലൂടെ ജോസ് ഞങ്ങളെ നയിച്ചു. ഇസങ്ങളിലെ പ്രഗത്ഭന്മാരെ പരിചയപ്പെടുത്തി. ചർച്ചയിൽ സാമൂഹക, രാഷ്ട്രീയ, സാങ്കേതിക സാഹചര്യങ്ങൾ വിശകലനം ചെയ്യപ്പെട്ടു. അന്തരിച്ച നടൻ ജഗന്നാഥ വർമ്മയേയും, സംഗീതജ്ഞൻ ജോർജ് മൈക്കിളിനെയും സ്മരിച്ചു. ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ! (Report - 26.12.2016 - Bow - London)
ഒരു കട്ടൻ കാപ്പിക്ക് ഇത്രയും ലഹരിയോ!
- Details
- Category: Reports

