ബഹു ഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടത്തിൽ നിന്നുകൊണ്ട് തന്നെ ആദ്യന്തം കലോപാസന ചെയ്തതും, നാടൻ പാട്ടുകൾക്ക് വലിയ ഒരു ആസ്വാദക വൃന്ദത്തെ സൃഷ്ടിക്കാൻ കഴിഞ്ഞതും മലയാളികൾ ഒരുപാടു സ്നേഹിച്ച കലാകാരനായിരുന്ന കലാഭവൻ മണിയുടെ ശ്രദ്ധേയമായ പ്രത്യേകതകളായിരുന്നു. ഇന്നലെ നടന്ന അനുസ്മരണ ചടങ്ങിൽ പലരും ഇക്കാര്യം ഊന്നി പറഞ്ഞു. സമ്പന്നതയുടെ ആട്ടവിളക്കിനു മുന്നിൽ നിന്നും കലയെയും സാഹിത്യത്തെയും ശാസ്ത്രത്തെയും ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ ഇടങ്ങിളിലേക്ക് പറിച്ചു നട്ട പ്രശസ്തരായ മലയാളികളെയും ഈ ചടങ്ങിൽ സ്മരിച്ചു. കുഞ്ചൻ നമ്പ്യാർ, ചങ്ങമ്പുഴ, കാഥികനായിരുന്ന സാംബശിവൻ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്നണി പ്രവർത്തകനായിരുന്ന Dr.ഇക്ബാൽ എന്നിവരുടെ പ്രവർത്തനങ്ങളെ പ്പറ്റി പ്രതിപാദിച്ചു. നാട്ടറിവിന്റെ ഭാഗമായ നാടൻ പാട്ടുകളുടെ പ്രസക്തി, അതു നില നിന്നിരുന്ന സാമൂഹിക പശ്ചാത്തലം, നാടൻ പാട്ടുകളുമായി ബന്ധപ്പെട്ടു കിടക്കുന്ന കലാരൂപങ്ങൾ, മിത്തുകൾ എന്നിവയും ചർച്ചാ വിഷയമായി. നാടൻ പാട്ടുകളും, മണിയുടെ ഗാനങ്ങളും സംഘമായി ആലപിച്ചതു അന്തരിച്ച കലാകാരനുള്ള ആദരമായി. ചടങ്ങിൽ മുരുകേഷ് പനയറ, കനഷ്യസ് അതിപൊഴിയിൽ, ശശി കുളമട, ജൈസൺ ജോർജ്, സിന്ധു സതീഷ്, സജീന്ദ്രൻ, മുരളി മുകുന്ദൻ എന്നിവർ സംവദിക്കുകയുണ്ടായി. സുധീർ നന്ദി പ്രകടിപ്പിച്ചു.
Sat 19 March 2016 - 6.30pm - Kerala house

