സ്നേഹത്തിനും അനുകമ്പയ്ക്കും മതമുണ്ടോ? അഥവാ കരുണ വർഷിക്കാൻ മതങ്ങളുടെ കരിമേഘങ്ങൾ ആവശ്യമുണ്ടോ? ഇല്ല എന്നതാണ് ഉത്തരം. സാമൂഹിക നന്മയുടെ പിതൃത്വം മതങ്ങൾ അവകാശപ്പെടുന്നതുപോലെയുള്ള ഒരു തമാശ മാത്രമാണ് അനുകമ്പയും മതങ്ങളും തമ്മിലുള്ള ബന്ധം. മറ്റു മതസ്ഥരെ വെറുക്കാൻ പ്രഘോഷിക്കുന്ന സംഘടിത മതങ്ങൾ എത്ര ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്താലും അതിന്റെ പിന്നെലെ പ്രേരണ എന്തെന്ന് നാം സംശയിച്ചുപോകുന്നു. ഇവിടെയാണ് സ്വതന്ത്രവും, മതേതരവുമായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രസക്തി. കേരളത്തിന്റെ വർത്തമാനകാല പശ്ചാത്തലത്തിൽ, ജീവകാരുണ്യ പ്രവർത്തനങ്ങളെ മതങ്ങളുടെ വേലിക്കെട്ടിൽ നിന്നും പുറത്തു കൊണ്ടുവന്നു എന്നതാണ്, പത്തനാപുരത്തെ ഗാന്ധിഭവന്റെ പ്രസക്തി.
കട്ടൻകാപ്പിയും കവിതയും ഒരുക്കിയ സദസ്സിൽ, ഗാന്ധിഭവന്റെ സ്ഥാപകൻ Dr. സോമരാജൻ തന്റെ അനുഭവങ്ങൾ പങ്കുവച്ചു. സ്ഥാപനം ഉണ്ടായതിന്റെ ചരിത്രവും, പ്രവർത്തനങ്ങളും, പ്രതിസന്ധികളും, പോംവഴികളും, പൊതു സമൂഹത്തിൽ നിന്നും ഉയർന്നുവന്ന സഹകരണവും, കുടുംബാന്തരീരക്ഷങ്ങളിൽ വറ്റിപ്പോയ കാരുണ്യത്തിന്റെ അനേകം അനുഭവ കഥകളും കൊണ്ട് സമ്പുഷ്ടമായിരുന്നു തുറന്ന ചർച്ചാവേദിയിലെ രണ്ടു മണിക്കൂർ സമയം. ഉദാഹരങ്ങൾ പ്രചോദകമാകുമെങ്കിൽ, ഗാന്ധി ഭവനും, Dr. സോമരാജനും മഹത്തായ ഉദാഹരണങ്ങളാണ്.
സാഹിത്യകാരനായ കാരൂർ സോമൻ Dr. സോമരാജനെ സദസ്യർക്കു പരിചയപ്പെടുത്തി. മലയാളി അസോസിയേഷൻ ഓഫ് ദി UK , ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഗാന്ധി ഭവനുമായി സഹകരിച്ചു പ്രവർത്തിക്കുവാനുള്ള സാധ്യതകൾ ഡയറക്ടർ ആയ ശ്രീജിത്ത് ആരാഞ്ഞു. കാരൂർ സോമന്റെ 'കാല യവനിക' എന്ന നോവൽ ഇതേ വേദിയിൽ വച്ചു തന്നെ Dr. സോമരാജൻ പ്രകാശനം ചെയ്തു. നോവലിന്റെ പകർപ്പ്, എഴുത്തുകാരിയായ സിസിലി ജോർജ് സ്വീകരിച്ചു. മുരളീ മുകുന്ദൻ നന്ദി പറഞ്ഞു.

