രചനകളിലൂടെ കടന്നുപോകുമ്പോൾ എഴുത്തുകാരുടെ വ്യക്തി ജീവിതവും, സാമൂഹിക ജീവിതവും പരിഗണിക്കേണ്ടതുണ്ടോ എന്ന മൗലികമായ ചോദ്യത്തിൽ നിന്നാണ് ഇന്നത്തെ ചർച്ചകൾ തുടങ്ങിയത്. കവിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ രചനകൾ, ഇതുപോലെ ശ്രദ്ധേയമായ ഒരു കൂട്ടായ്മ ഇന്നത്തെ സാഹചര്യത്തിൽ വിഷയമാക്കിയത് ഉചിതമായില്ല എന്ന വിമർശനം പരിപാടിയുടെ അറിയിപ്പ് പുറത്തു വന്നപ്പോൾ തന്നെ ഉണ്ടായിരുന്നു. വർത്തമാന ഇന്ത്യ കടന്നുപോകുന്ന രാഷ്ട്രീയ സാഹചര്യം ചൂണ്ടിക്കാട്ടി, സുഗതകുമാരിയുടെ ചില പ്രസ്താവനകൾ സമൂഹത്തിനു ദോഷമുണ്ടാക്കും എന്നായിരുന്നു ആരോപണം. സമൂഹത്തിലെ ഒരുപാടാളുകളെ സ്വാധീനിക്കുന്ന നിലയിലുള്ള വ്യക്തികൾ സാമൂഹികമായ ഉത്തരവാദിത്തം ഉള്ളവരായിരിക്കണം എന്നും അഭിപ്രായം ഉണ്ടായി.
കലയും സാഹിത്യവും ആസ്വദിക്കുമ്പോൾ അതിന്റെ പിന്നിലുള്ള വ്യക്തിയുടെ ജീവിതവും നിലപാടുകളും പരിഗണിക്കേണ്ടതില്ല എന്നുള്ള എതിർ വാദങ്ങളും ഉണ്ടായി. ഉദാഹരണമായി പറഞ്ഞത് - അടുത്തകാലത്തു വീഡിയോകളിലൂടെ പുറത്തു വന്ന പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ അഭുമുഖങ്ങൾ പലരെയും അസ്വസ്ഥരാക്കുന്നതാണെന്നും അതിനാൽ അദ്ദേഹത്തിന്റെ കൃതികൾ വായിക്കേണ്ടതില്ല എന്നു തീരുമാനിക്കുന്നതു കഴമ്പില്ലാത്തതാണ് എന്നും അഭിപ്രായം ഉണ്ടായി.
കമലാദാസിനെയും, അയ്യപ്പനെയും, ചുള്ളിക്കാടിനെയും, ഹിറ്റ്ലറെയും (അദ്ദേഹം ചിത്രകാരൻ കൂടി ആയിരുന്നു), എം എഫ് ഹുസൈനെയും ഒക്കെ തങ്ങളുടെ വാദമുഖങ്ങളുടെ മൂർച്ച കൂട്ടാൻ പലരും ഉദാഹരണങ്ങളായി കൊണ്ടുവന്നു.
കട്ടൻകാപ്പിയും കവിതയും കൂട്ടായ്മ ഇത്തരം കാര്യങ്ങളിൽ വാദമുഖങ്ങളിൽ ഏതെങ്കിലും ഒനിനെ സ്വീകരിച്ചുകൊണ്ടുള്ള നിലപാട് എടുക്കണ്ട കാര്യമില്ല എന്നും, ആരോഗ്യകരമായ തുറന്ന ചർച്ചയിലൂടെ അഭിപ്രായങ്ങളും, വാദ - എതിർ വാദങ്ങളും സമൂഹത്തിൽ എത്തിക്കാനുള്ള വേദി ഒരുക്കുകയും, തദ്വാരാ വ്യക്തികളെ സ്വയം തീരുമാനമെടുക്കാൻ പ്രാപ്തരാക്കുകയുമാണ് വേണ്ടതെന്നും ഉള്ള നിലപാടിൽ എത്തിച്ചേർന്നു.
"കൃഷ്ണ നീ അറിയുമോ എന്നെ" സുഗതകുമാരിയുടെ കവിത സിന്ധു ആലപിച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയെപ്പറ്റി മുരുകേഷ് പനയറ സംസാരിച്ചു. 'മരുന്ന്' എന്ന കൃതിയെപ്പറ്റി ഫ്രാൻസിസ് ആൻജിലോസ് സംസാരിച്ചു. ചർച്ചകളിൽ 'സ്മാരകശിലകൾ' ഉൾപ്പടെ പല കൃതികളും പ്രതിപാദിക്കപ്പെട്ടു.
കുഞ്ഞബ്ദുള്ളയുടെ 'മരുന്നി'ന്റെ അവസാന ഭാഗത്തു, സുഗതകുമാരിയുടെ 'മൃതിയെ കണ്ണാൽ കണ്ടേൻ' എന്ന കവിതയുണ്ട് എന്നത് അനുചിതമായ ഒരു ആകസ്മികതയായിരുന്നു. ആ കവിത ആദ്യന്തം ഫ്രാൻസിസ് വായിക്കുകയും ചെയ്തു.

