Organised first ever UK National Malayalam Writers' meet in 2017

Celebrated '100 years of Malayalam writing in UK' in 2019

Organised Festival of Malayalam @ London on 2 & 3 November 2024

Organised 155 major events since 2010. Seminars, Workshops, Panel Discussions, Book releases, Interviews, Film views, Poetry recitals, Group gallery visits, Cultural events 

രാത്രിമഴ

രാത്രിമഴ,ചുമ്മാതെ 
കേണും ചിരിച്ചും 
വിതുമ്പിയും നിര്‍ത്താതെ 
പിറുപിറുത്തും നീണ്ട 
മുടിയിട്ടുലച്ചും 
കുനിഞ്ഞിരിക്കുന്നോരു 
യുവതിയാം ഭ്രാന്തിയെപ്പോലെ. 

രാത്രിമഴ,മന്ദമീ- 
യാശുപത്രിക്കുള്ളി- 
ലൊരുനീണ്ട തേങ്ങലാ- 
യൊഴുകിവന്നെത്തിയീ- 
ക്കിളിവാതില്‍വിടവിലൂ- 
ടേറേത്തണുത്തകൈ- 
വിരല്‍ നീട്ടിയെന്നെ - 
തൊടുന്നൊരീ ശ്യാമയാം 
ഇരവിന്‍റെ ഖിന്നയാം പുത്രി. 

രാത്രിമഴ,നോവിന്‍ 
ഞരക്കങ്ങള്‍ ഞെട്ടലുകള്‍, 
തീക്ഷ്ണസ്വരങ്ങള്‍ 
പൊടുന്നനെയൊരമ്മതന്‍ 
ആര്‍ത്തനാദം!.........ഞാന്‍ 
നടുങ്ങിയെന്‍ ചെവിപൊത്തി- 
യെന്‍ രോഗശയ്യയി- 
ലുരുണ്ടു തേങ്ങുമ്പൊഴീ- 
യന്ധകാരത്തിലൂ- 
ടാശ്വാസ വാക്കുമാ- 
യെത്തുന്ന പ്രിയജനം പോലെ. 

ആരോ പറഞ്ഞു 
മുറിച്ചു മാറ്റാം കേടു- 
ബാധിച്ചോരവയവം; 
പക്ഷെ,കൊടും കേടു 
ബാധിച്ച പാവം മനസ്സോ? 

രാത്രിമഴ,പണ്ടെന്‍റെ 
സൗഭാഗ്യരാത്രികളി- 
ലെന്നെച്ചിരിപ്പിച്ച 
കുളിര്‍കോരിയണിയിച്ച, 
വെണ്ണിലാവേക്കാള്‍ 
പ്രിയംതന്നുറക്കിയോ- 
രന്നത്തെയെന്‍ പ്രേമസാക്ഷി. 

രാത്രിമഴ,-ഇന്നെന്‍റെ 
രോഗോഷ്ണശയ്യയില്‍, 
വിനിദ്രയാമങ്ങളി- 
ലിരുട്ടില്‍ തനിച്ചു കര- 
യാനും മറന്നു ഞാ- 
നുഴലവേ,ശിലപോലെ- 
യുറയവേ ദുഃഖസാക്ഷി. 

രാത്രിമഴയോടു ഞാന്‍ 
പറയട്ടെ,നിന്‍റെ 
ശോകാര്‍ദ്രമാം സംഗീത- 
മറിയുന്നു ഞാന്‍;നിന്‍റെ- 
യലിവും അമര്‍ത്തുന്ന 
രോഷവും,ഇരുട്ടത്തു 
വരവും,തനിച്ചുള്ള 
തേങ്ങിക്കരച്ചിലും 
പുലരിയെത്തുമ്പോള്‍ 
മുഖം തുടച്ചുള്ള നിന്‍ 
ചിരിയും തിടുക്കവും 
നാട്യവും ഞാനറിയും; 
അറിയുന്നതെന്തുകൊ- 
ണ്ടെന്നോ?സഖീ,ഞാനു- 
മിതുപോലെ, രാത്രിമഴപോലെ.

പവിഴമല്ലി

അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ള തന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരുള്‍ കുളിരേലുന്നു,
കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
കൊഴിയുന്ന പൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും .
മണമുള്ള പവിഴവും, മുത്തും.