എഴുപത്തി ഒൻപതു പരിപാടികൾ മലയാളത്തിൽ നടത്തിയതിനു ശേഷമാണ് ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് കടക്കുവാൻ 'കട്ടൻ കാപ്പിയും കവിതയും' കൂടായ്മ തീരുമാനിച്ചത്. സാഹിത്യത്തിന്റെ ആത്മാവ് ഭാവനാ സമ്പുഷ്ടമായ ആശയങ്ങളാണ്. അതിന്റെ ശരീരമാണ് ഭാഷ. ഭാഷയിലൂടെ മാത്രമേ അത് അനുഭവവേദ്യമാവുകയൊള്ളു. ഭാഷയിലൂടെ മാത്രമേ ഇന്നത്തെ സാഹചര്യത്തിൽ ആശയങ്ങൾ മറ്റുള്ളവരിലേക്കു പകർന്നു കൊടുക്കാൻ കഴിയുകയുള്ളു. ഭാഷ തീർക്കുന്ന പരിമിതികളെ മറികടന്നാൽ സാഹിത്യത്തിന്റെ ആത്മാവിനെ കണ്ടെത്താൻ കഴിയും. അതി വിപുലമാണ് ഇംഗ്ലീഷ് സാഹിത്യം. അതു തൊട്ടറിയാനുള്ള ഉദ്യമമാണ് എൺപതാമത്തെ പരിപാടിയിൽ തുടങ്ങി വച്ചത്.
സെക്കന്ററി തലത്തിൽ മീഡിയ സ്റ്റഡീസ് ഡിപ്പാർട്ടമെന്റ് തലവനായി പ്രവർത്തിക്കുന്ന സുരേഷ് രവീന്ദ്രൻ, ഹോളിവുഡ് സിനിമ കളിലൂടെ പ്രചുര പ്രചാരം നേടിയ ജെയിംസ് ബോണ്ട് കഥകളുടെ സൃസ്ടികർത്താവായ ഇയാൻ ഫ്ലെമിങ്ങിനെ പരിചയപ്പെടുത്തി. ജമായിക്കയിൽ ആഡംബര ജീവിതം നയിച്ച ബ്രിട്ടീഷ് എഴുത്തുകാരൻ തന്റെ ജീവിതത്തിന്റെ അവസാനത്തെ പതിനഞ്ചു വർഷം മാത്രമാണ് സർഗ്ഗ ജീവിതം നയിച്ചത്. ഒരു നേവൽ ഇന്റലിജൻസ് ഉദ്യോഗസ്ഥനായിരുന്ന ഫ്ലെമിംഗ് 1952 ൽ കാസിനോ റോയൽ എന്ന ആദ്യ നോവലിൽ തന്നെ പ്രശസ്തനായി. പതിനൊന്നു ജെയിംസ് ബോണ്ട് നോവലുകളും, രണ്ടു കഥാ സമാഹാരങ്ങളും, ചിട്ടി-ചിട്ടി-ബാങ്-ബാങ് എന്ന ബാലസാഹിത്യ കൃതിയും, രണ്ടു ഇതര കൃതികളും അദ്ദേഹം രചിച്ചു. 100 ദശലക്ഷത്തിൽ പരം കോപ്പികൾ അച്ചടിച്ച ജെയിംസ് ബോണ്ട് നോവലുകൾ, ബെസ്റ് സെല്ലെർ പട്ടികയിൽ മുന്നിലാണ്. MI6 രഹസ്യാനേഷണ ഏജന്റായി നോവലിൽ അവതരിക്കുന്ന ജെയിംസ് ബോണ്ട്, തന്റെ ലക്ഷ്യ യാത്രയിൽ സ്ത്രീകളെ ഉപയോഗിക്കുന്നു എങ്കിലും, അവർ പ്രാധാന്യ രഹിതരായി ചിത്രീകരിക്ക പെട്ടിരിക്കുന്നു. ഇതു നോവലിസ്റ്റിനു മേൽ പരക്കെ ആക്ഷേപം ക്ഷണിച്ചുവരുത്തുകയുണ്ടായി. സ്വന്ത ജീവിതം പോലെ തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ കഥാപാത്രവും. ആഡംബര ജീവിതവും, വിലകൂടിയ കാറുകളും, മദ്യവും രണ്ടിടത്തും ഒരുപോലെ ദർശിക്കാവുന്നതാണ്.
സുരേഷിന്റെ പ്രസന്റേഷൻ കൗതുകകരമായിരുന്നു. ആദ്യകാല സിനിമകളിലെ നായകൻ സുന്ദരനും ബുദ്ധി ഉപയോഗിച്ച് പരിഹാരങ്ങൾ കണ്ടെത്തുന്നവനും ആയിരുന്നു എങ്കിൽ കാലഘട്ടത്തിന്റെ ട്രെൻഡുകൾക്കു പിന്നെ പോയപ്പോൾ, ഡാനിയൽ ക്രെയ്‌ഗിന്റെ ജെയിംസ് ബോണ്ട് മസിലുകൊണ്ടു പരിഹാരം കാണുന്ന വിരൂപ നായകനായി മാറിയിരിക്കുന്നു. താളിൽ നിന്നും വെള്ളിത്തിരയിലേക്കു കടന്നുകയറിയ ജെയിംസ് ബോണ്ടിന്റെ വ്യതിയാനം കൃത്യമായി മനസ്സിലാക്കിക്കാൻ സുരേഷിന് കഴിഞ്ഞു.

