കുളിര്‍മയുള്ള ചോലയിലെ സ്പടിക തുല്യമായ ജലത്തില്‍ മുങ്ങി നിവര്‍ന്നു വരുന്ന ഒരു പ്രതീതിയാണ് ബഷീറിന്റെ രചനകളിലൂടെ കടന്നു പോകുമ്പോള്‍ എനിക്ക് പലപ്പോഴും ഉണ്ടായിട്ടുള്ളത്. കുട്ടിയായിക്കുമ്പോള്‍, ബാലയുഗത്തില്‍ (ജനയുഗത്തിന്റെ കുട്ടികള്‍ക്കായിട്ടുള്ള പ്രസിദ്ധീകരണം ) വന്നുകൊണ്ടിരുന്ന ബഷീറിന്റെ സല്ലാപങ്ങള്‍ തുടങ്ങി, ഇപ്പോള്‍ വായിച്ചു നിറുത്തിയ 'മുച്ചീട്ട് കളിക്കാരന്റെ മകള്‍' വരെ യുള്ള മിക്ക വായനകളിലും എനിക്കീ അനുഭവം ഉണ്ടായിട്ടുണ്ട്. പ്രദിപാദ്യ വിഷയങ്ങളുടെ സാധാരണത്വ ത്തിനുപരി, പ്രദി പാദന രീതിയിലെ ലാളിത്യവും, കഥാപാത്രങ്ങള്‍ക്കിടയില്‍ നിന്നുകൊണ്ട് അവരില്‍ ഒരാളായി കഥ പറയുന്ന മട്ടും, എന്നെ ഒരുപാട് ആകര്‍ഷിച്ച വിഷയങ്ങളാണ്. ഒന്നുകില്‍ അദ്ദേഹം തനിക്കേറ്റവും നന്നായി അറിയാവുന്ന സമൂഹത്തിന്റെ കഥ പറയാന്‍ മുതിര്‍ന്നതു കൊണ്ടാകാം, ഈ അസാധാരണത്വം രചനകളില്‍ കടന്നു കൂടിയത്. അല്ലെങ്കില്‍ തനിക്കു പരിചയമില്ലാത്ത സമൂഹ തലങ്ങളെ പഠിച്ച്, അതിനെ വിഷയങ്ങളാക്കാന്‍ മുതിരാഞ്ഞതാവാം അദ്ദേഹത്തിന്റെ വിജയം. രണ്ടായാലും അദ്ദേഹം കഥാപത്രങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഭാഷ, അവരുമായി എല്ലാ ദൃശ്യ തലങ്ങളിലും, കലപ്പില്ലാതെ ഇഴുകി ചേര്‍ന്നിരിക്കുന്നു. വായന ഒരു വ്യായാമം ആയി മാറുന്നില്ല എന്നതു തന്നെ ആണ് ബഷീറിന്റെ രചനകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നതിന്റെ പ്രധാന കാരണം.

