p ഗോവിന്ദപിള്ള അനുസ്മരണയില്‍ ജീവല്‍ സാഹിത്യവും, മാര്‍ക്സിയന്‍ സൌന്ദര്യ ശാസ്ത്രവും, സാഹിത്യത്തിന്റ ധര്‍മ്മവും ഒക്കെ വിഷയങ്ങളായി തീരുക സ്വാഭാവികമാണ്. പണ്ഡിതനും എഴുത്തുകാരനും പത്രാധിപരും നിയമസഭാ സാമാജികാനും ഒക്കെ ആയിരുന്ന ശ്രീ p ഗോവിന്ദപിള്ളയുടെ സംഭാവനകള്‍ ചര്‍ച്ച ചെയ്തു. മണമ്പൂര്‍ സുരേഷ് പ്രധാന പ്രഭാഷണം നടത്തി. നിരന്തരമായ പുസ്തക പാരായണം അദ്ദേഹത്തിന്റെ ഒടുങ്ങാത്ത വിജ്ഞാന ദാഹത്തിന്റെ പുറം കാഴ്ചയായിരുന്നു. പുസ്തക ശാലകള്‍ കണ്ടാല്‍ മറ്റെല്ലാം മറക്കുന്ന അദ്ദേഹത്തിന്റെ പ്രകൃതം ഏറെ പ്രശസ്തമാണ്. ലണ്ടനില്‍ മണമ്പൂര്‍ സുരേഷിന്റെ അതിഥിയായി അദ്ദേഹം താമസിക്കേ അദ്ദേഹവുമായി പുറത്തു പോകാന്‍ തയാറായി വന്ന ശ്രീമാന്‍ ഫ്രാന്‍സിസ് ആണ്ജലോസിനോട് സുരേഷ് കൊടുത്ത ഉപദേശം ഇതായിരുന്നു. "ലൈബ്രറികളും പുസ്തക ക്കടകളും ഒഴിവാക്കിയാല്‍ plan ചെയ്ത പോലെ കാര്യങ്ങള്‍ നടക്കും". എന്നാല്‍ അദ്ദേഹം പോയ പോക്കില്‍ പുസ്തക്കട തേടിപ്പിടിക്കുകയും, അതുകാരണം യാത്ര താമസിക്കുകയും ചെയ്ത കഥ ഫ്രാന്‍സിസ് സരസമായി വിവരിച്ചത് വളരെ ഹൃദ്യമായി തോന്നി.
സാഹിത്യവും സാമൂഹിക ജീവിതവും പരസ്പര പൂരകങ്ങളാണ്. ജീവിതത്തില്‍ നിന്നും പൂര്‍ണമായി അകന്നു മാറിക്കൊണ്ട് സാഹിത്യത്തിനു നിലനില്പ്പില്ല. സമൂഹ ജീവിത്തിലെ സംഘര്‍ഷങ്ങള്‍ സര്‍ഗ സൃഷ്ടിക്കുള്ള ഈറ്റില്ലമായി മാറുന്നു എന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളതാണ്. ലോക മഹാ യുദ്ധങ്ങള്‍, ഇന്ത്യാ വിഭജനം, കേരളത്തിലെ സാമൂഹിക അസമത്വങ്ങള്‍ ഇവയൊക്കെ അതുല്യമായ രചനകള്‍ക്ക് വഴിതെളിച്ചിട്ടുണ്ട്. സാമൂഹിക മാറ്റങ്ങള്‍ ലാക്കാക്കി എഴുതിയിട്ടുള്ള ഉന്നതമായ കൃതികളും നാം കണ്ടിട്ടുണ്ട്. എങ്കിലും സാഹിത്യത്തെയും സാമൂഹിക ജീവിതത്തെയും ബന്ധപ്പെടുത്തുന്ന കാലാതിവര്‍ത്തിയായ ഒരു സമവാക്യം ഉണ്ടാക്കാന്‍ വിഷമമാണ. ഇന്നും അവശേഷിക്കുന്ന ചോദ്യമാണ് സാഹിത്യത്തിന്റെ ധര്‍മ്മം സാമൂഹിക മാറ്റമാണോ എന്നത്. തര്‍ക്കം തുടരട്ടെ, ഉദാത്തമായ സൃഷ്ടികളും പിറക്കട്ടെ.

