ആരണ്യാന്തരഗഹ്വരോദരതപ സ്ഥാനങ്ങളിൽ, സൈന്ധവോ-
ദാരശ്യാമ മനോഭിരാമ പുളിനോപാന്ത പ്രദേശങ്ങളില്‍
ആരന്തര്‍മ്മുഖപ്രഞ്ചപരിണാ മോത്ഭിന്ന സർഗ്ഗക്രിയാ
സാരം തേടിയലഞ്ഞൂ പണ്ടവരിലെ ചൈതന്യമെന്‍ ദര്‍ശനം .
ആ മണ്‍മെത്തകളാറ്റു നോറ്റ മധുര സ്വപ്നങ്ങളില്‍,
ജീവിത-പ്രേമം പാടിയ സാമഗാനലഹരീ ഹര്‍ഷാഞ്ചിതാത്മാക്കളായ്,
ഹാ, മന്വന്തരഭാവശില്പികളെനിക്കെന്നേക്കുമായ് തന്നതാ-
ണോമല്‍ കാര്‍ത്തിക നെയ്‌വിളക്കെരിയുമീ യേകാന്തയാഗാശ്രമം.
നാദം ശൂന്യതയിങ്കലാദ്യമമൃതം വര്‍ഷിച്ച നാളില്‍ , ഗതോ-
ന്മാദം വിശ്വ പദാര്‍ത്ഥ ശാലയൊരിടത്തൊന്നായ് തുടിച്ചീടവേ
ആ ദാഹിച്ചു വിടര്‍ന്ന ജീവകലികാ ജാലങ്ങളില്‍ , കാലമേനീ
ദര്‍ശിച്ച രസാനുഭൂതി പകരൂ മല്‍ പാന പാത്രങ്ങളില്‍.
ഓരോ ജീവകണത്തിനുള്ളിലുമുണര്‍ ന്നുദ്ദീപ്തമായ്, ധര്‍മ്മ സംസ്-
കാരോപാസനശക്റിയായ്, ചിരതപ സങ്കല്‍പ്പ സങ്കേതമായ്,
ഓരോ മാസ്മരലോകവുമുണ്ടതിലെനി ക്കെന്നന്തരാത്മാവിലെ-
ത്തേരോടിക്കണ,മെന്റെ കാവ്യകലയെ ക്കൊണ്ടാകുവോളം വരെ!
വാളല്ലെന്‍ സമരായുധം,ഝണഝണ ധ്വാനം മുഴക്കീടുവാ-
നാളല്ലെന്‍ കരവാളു വിറ്റൊരു മണി പൊന്‍ വീണ വാങ്ങിച്ചു ഞാന്‍!
താളം രാഗലയശ്രുതിസ്വരമിവയ് ക്കല്ലാതെയൊന്നിന്നുമി-
ന്നോളക്കുത്തുകള്‍ തീര്‍ക്കുവാന്‍ കഴിയുകി ല്ലെൻ പ്രേമതീർത്ഥങ്ങളില്‍!
ഓണക്കോടി ഞൊറിഞ്ഞുടുത്തൂ കമുകിന്‍ പൊന്‍ പൂക്കുല ചാർത്തു മായ്
പ്രാണപ്രേയസി, കാവ്യകന്യ, കവിള ത്തൊന്നുമ്മ വച്ചീടവേ
വീണക്കമ്പികള്‍ മീട്ടി, മാനവമനോ രാജ്യങ്ങളില്‍ ചെന്നൂ ഞാന്‍;
നാണത്തിന്റെ കിളുന്നുകള്‍ക്കു നിറയേ പ്പാദസ്വരം നല്‍കുവാന്‍
കാടത്തത്തെ മനസ്സിലിട്ട കവിയായ് മാറ്റുന്ന വാല്മീകമു-
ണ്ടോടപ്പുലുക്കുഴലിന്റെ ഗീതയെഴുതി സ്സൂക്ഷിച്ച പൊന്നോലയും;
കോടക്കാര്‍ന്നിര കൊണ്ടുവന്ന മനുജാത് മാവിന്റെ കണ്ണീരുമായ്
മൂടല്‍ മഞ്ഞില്‍ മയങ്ങുമെന്നുമിവിടെപ്പൂക്കും വനജ്യോസ്നകള്‍!
ഞാനിജ്ജാലക വാതിലിന്‍ ചെറുമുളന്തണ്ടില്‍ ഞൊറിഞ്ഞിട്ടതാ-
ണീ നീല തുകില്‍ ശാരദേന്ദുകലയെ പ്പാവാട ചാർത്തിക്കുവാന്‍
ഹാ, നിത്യം ചിറകിട്ടടിച്ചു ചിതറി ക്കീറിപ്പറപ്പിച്ചുവോ
ഞാനിസ്സര്‍ഗ്ഗതപസ്സമാധിയിലിരി ക്കുമ്പോള്‍ കൊടുങ്കാറ്റുകള്‍
കോടക്കാറ്റിലഴിഞ്ഞുലഞ്ഞ ചിടയും ചിക്കിക്കിടന്നീടുമാ-
ക്കാടങ്ങിങ്ങു ചവച്ചെറിഞ്ഞ തളിരും പൂവും പിടഞ്ഞീടവേ
നാടന്ത:പ്രഹരങ്ങളേറ്റു കിടിലം കൊൾകെ, മുലപ്പാലുമായ്
പാടം നീന്തി വരുന്ന പൗർണമി, നിന ക്കാവട്ടെ ഗീതാഞ്ജലി.
Author - Vayalar Rama Varma

