
സിസിലി ആന്റി എന്നു ഞങ്ങൾ വിളിച്ചിരുന്ന സിസിലി ജോർജ് ഇന്നലെ യാത്രയായി. എഴുത്തും, ചിത്ര രചനയും, എംബ്രോയിഡറിയും, നൃത്തവും, അഭിനയവും ഒക്ക്കെ വഴങ്ങിയിരുന്ന ആന്റി, കട്ടൻകാപ്പിയും കവിതയും കൂട്ടായ്മയുടെ സജീവ സാന്നിദ്ധ്യമായിരുന്നു. തികഞ്ഞ കലാകാരിയും, കലാസ്വാദകയും, വാഗ്മിയും ആയിരുന്ന ആന്റി, കോവിഡിനു മുൻപുള്ള കാലത്തെ കട്ടൻകാപ്പിയുടെ സർഗ്ഗ വേദികളിലെ സ്ഥിരം ശബ്ദമായിരുന്നു. "പ്രിയാ, ഈ മാസം കട്ടൻകാപ്പിയുടെ പരിപാടികൾ ഒന്നുമില്ലേ?" എന്ന ചോദ്യം പലപ്പോഴും എന്നെ തേടിയെത്തിയിരുന്നു. നനഞ്ഞു തണുത്ത പ്രതികൂല സാഹചര്യങ്ങളിൽ, അതൊരു പ്രചോദനമായിരുന്നു. പരിപാടിയുള്ള അവസരങ്ങളിൽ എന്റെ വാഹനത്തിലെ ഒരു സീറ്റ് ആന്റിക്കുള്ളതായിരുന്നു. ജയയും, ഞാനും, ആന്റിയുമൊത്തുള്ള ഇത്തരം ഹ്രസ്വ യാത്രകൾ വളരെ ഇഷ്ടപ്പെട്ടിരുന്നു. ഇത്തരം യാത്രകളിലും, കട്ടൻകാപ്പിയുടെ ചർച്ചാവേദികളും പഴയകാല പൊതുജീവിതത്തിന്റെ അനുഭവങ്ങൾ ധാരാളമായി ആന്റി പങ്കുവച്ചിരുന്നു. സിസിലി ആന്റിയെക്കുറിച്ചുള്ള ദീപ്തമായ ഓർമ്മകൾക്കു മുന്നിൽ ആകുലമായ മനസ്സോടെ, ബാഷ്പകണങ്ങൾ സമർപ്പിക്കുന്നു.

