ഒരിക്കൽ നന്പൂതിരി ഇല്ലങ്ങളിലും നാട്ടുപ്രമാണിമാരുടെ അകത്തളങ്ങളിലും അവർണന് പ്രവേശനം നിഷേധിക്കപ്പെട്ട ക്ഷേത്രങ്ങളുടെ ചുറ്റുമതിലുകൾക്കുള്ളിലും മാത്രം നിറഞ്ഞാടിയിരുന്ന കഥകളി പുരുഷ മേധാവിത്വത്തിന്റെ കൂടി കലയായിരുന്നു. കേരളത്തിന്റെ നാടൻ കലകളായ ശാസ്ത്രക്കളി, ചാക്യാർകൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, അഷ്ടപദിയാട്ടം, ദാസിയാട്ടം, തെരുക്കൂത്ത്, തെയ്യം, തിറയാട്ടം, പടയണി എന്നിവയുടെ അംശങ്ങൾ ദൃശ്യമാകുന്ന കഥകളി, രാമനാട്ടത്തിന്റെ പരിഷ്കൃത രൂപമാണ്. ശൃംഗാരപ്രധാനമാണ് കഥകളി. പഴയകാല ആട്ടക്കഥകൾ ഒക്കെയും അനേകം ദിവസങ്ങൾ കൊണ്ടാണ് കലാകാരന്മാർ ആടിത്തീർത്തിരുന്നത്. രാവിൻറെ കലയായ കഥകളി, പ്രമാണിമാരും ബന്ധുക്കളും പുരുഷന്മാർ കെട്ടിയ സ്ത്രീവേഷങ്ങൾ ശൃംഗാരപദമേളങ്ങളിൽ കെട്ടിയാടുന്നതുകണ്ട് രതിനിർവൃതി പൂകിയിരുന്ന കാലം.
ജാതി വ്യവസ്ഥിതിയിലെ കുലത്തൊഴിൽ സന്പ്രദായം എന്നതുപോലെ, കേരളത്തിലെ പരന്പരാഗത ദൃശ്യകലാരൂപങ്ങൾക്കോരോന്നിനും നിയതവും നീക്കുപോക്കില്ലാത്തതുമായ ജാതിവേഴ്ച്ചയുണ്ടായിരുന്നു. ഇങ്ങനെയുള്ള കേരളത്തിൽ, ക്ഷേത്രവേഴ്ച കൂടാതെയും നീക്കുപോക്കില്ലാത്ത ജാതിവേഴ്ച കൂടാതെയും ആദ്യമായുണ്ടാവുന്ന ദൃശ്യകലാരൂപങ്ങളാണ് കഥകളിയും തുള്ളലുമെന്ന് പി കെ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ 'ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും' എന്ന കേരളചരിത്ര പഠന ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നു.
* "സാർവത്രികമായ അംഗീകാരമുള്ള നമ്മുടെ സർവപ്രധാനമായ കലാപൈതൃകം കഥകളിയാണെന്ന കാര്യം ഇന്നു നിസ്തർക്കമാണ്. കേരളചരിത്രപശ്ചാത്തലത്തിൽ കഥകളിക്കുള്ള പ്രകടമായ പ്രത്യേകതകൾ കാണാൻ വിശേഷ ജ്ഞാനമൊന്നും വേണ്ട. കേരളത്തിലെ പരന്പരാഗത ദൃശ്യകലാരൂപങ്ങൾക്കോരോന്നിനും നിയതവും നീക്കുപോക്കില്ലാത്തതുമായ ജാതിവേഴ്ചയുണ്ട്. യാത്രക്കളി നന്പൂതിരിമാരുടെ കലയാണ്. അക്കളി രഹസ്യമായിട്ടെങ്കിലുമൊന്നു കളിച്ചുനോക്കാമെന്ന് ഒരു ചാക്യാരും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരിക്കില്ല. കൂത്തും കൂടിയാട്ടവും സവർണ്ണക്ഷേത്രങ്ങളോടു ബന്ധിച്ചവയും ചാക്യാർജാതിയിലെ പുരുഷൻമാർക്കും നന്പ്യാർ ജാതിയിലെ സ്ത്രീകൾക്കും സംയുക്തമായി മാത്രം പരീക്ഷിക്കാവുന്ന കലാവിദ്യയാണ്. നങ്ങ്യാർക്കു പകരം ചാക്യാരുടെ സ്വന്തം സ്ത്രീജനങ്ങൾക്ക് അതിൽ പങ്കില്ല. പാടില്ല.
അതുപോലെതന്നെ സ്വന്തം നങ്ങ്യാരോടുചേർന്ന് ഇക്കലയൊന്നു പരീക്ഷിക്കാമെന്ന് ഒരു നന്പ്യാരും ആഗ്രഹിച്ചുകാണുകപോലുമില്ല. ഇവയുടെ നിയതമായ ജാതിവേഴ്ചയും അനുഷ്ഠാനവേഴ്ചയും അലംഘ്യമാണ്. സ്പഷ്ടമായും ട്രൈബൽ വേഴ്ചയുള്ള തെയ്യം, തിറ തുടങ്ങിയവയും മദ്യമാംസ നൈവേദ്യങ്ങളോടും താഴ്ന്ന ജാതികളോടും അഭേദ്യവേഴ്ചയുണ്ടായിരുന്ന ട്രൈബൽ അനുഷ്ഠാനകലകളാണ്. മുഹമ്മദീയരുടെ പരിശമുട്ടുകളിയും ക്രിസ്ത്യാനികളുടെ മാർഗ്ഗക്കളിയും വിദേശീയമതത്തിന്റെ കേരളീയാനുയായികൾ കേരളീയജാതി സമൂഹത്തിന്റെ കാറ്റും വെളിച്ചവും ശ്വസിച്ചുണ്ടാക്കിയ ജാതീയ കലാരൂപങ്ങളാണ്. ഇങ്ങനെയുള്ള കേരളത്തിൽ, ക്ഷേത്രവേഴ്ചകൂടാതെയും നീക്കുപോക്കില്ലാത്ത ജാതി വേഴ്ചകൂടാതെയും ആദ്യമായുണ്ടാവുന്ന ദൃശ്യകലാരൂപങ്ങളാണ് കഥകളിയും തുള്ളലും. പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് ജാത്യതീതം എന്നു വിശേഷിപ്പിക്കാവുന്ന ഇവയുടെ ആവിർഭാവമെന്ന വസ്തുത ചരിത്രപരമായി നോക്കുന്പോൾ അർത്ഥവത്താണ്. ആ അർത്ഥമെന്തെന്ന നിരൂപണം ഇവിടെ പ്രസക്തമല്ല. അങ്ങനെ പരിഗണനയർഹിക്കുന്ന ഒരു പ്രത്യേകത അവയ്ക്കുണ്ടെന്നുള്ള കാര്യമേ ഗൗനിക്കാൻ കഴിയാത്ത സമൂഹമനസ്സിന്റെ പ്രത്യേകത പക്ഷേ, ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു.
ഇന്നും കൂത്തു പറഞ്ഞുകേൾക്കണമെങ്കിൽ ചാക്യാർ വേണം. ചാക്യാരല്ലാത്ത ജാതിക്കാരൻ കൂത്തുപറഞ്ഞാൽ ( അങ്ങനെ ഒരു സാഹസം പാരന്പര്യകലയെ വളർത്തുന്ന ബഹളത്തിനിടയിലും ആരും ഇതുവരെ ചിന്തിച്ചിട്ടില്ല ) അത് എന്തോ പറച്ചിലാവും എന്നല്ലാതെ കൂത്താവുകയില്ല. കൂടിയാട്ടത്തിന്റെ കാര്യവും വ്യത്യസ്തമല്ല. തെയ്യവും തിറയും പടയണിയും തുള്ളാനും പരന്പരാഗതമായി അതു പരിശീലിച്ച പരന്പരാഗത ജനവിഭാഗവും മദ്യമാംസാദികളും ഇന്നും വേണം. എന്നാൽ പരന്പരാഗതമായ വിഭാഗിക വേഴ്ച കഥകളിക്കും തുള്ളലിനും ഇല്ല. അതുണ്ടായ കൊട്ടാരക്കരത്തന്പുരാന്റെ കാലത്തും അനുക്രമം രൂപഭദ്രതനേടിയ പിൽക്കാലത്തും നീക്കുപോക്കില്ലാത്ത ജാതിവേഴ്ചയോ, പരന്പരാഗതമായ വിഭാഗികവേഴ്ചയോ അതിനുണ്ടായിരുന്നില്ലെന്ന് ഇന്നും സമീപചരിത്രകാലങ്ങളിലും അത് പരീക്ഷിക്കപ്പെടുന്ന രീതികൊണ്ടും കാണാം. തമ്മിൽ തീണ്ടിക്കുളിയില്ലാത്ത എല്ലാ മേൽജാതികളും അതിന്റെ പരിശീലനത്തിനും രംഗപ്രയോഗത്തിലും മിശ്രപ്പെട്ടു. അവരിൽ വാസനയുള്ളവർക്കാർക്കും പഠിക്കാവുന്നതും അങ്ങനെയുള്ള ആരെയും ഗുരുസ്ഥാനക്കാർക്കു പഠിപ്പിക്കാൻ വിരോധമില്ലാത്തതുമായ ഏക കേരളീയ ദൃശ്യകലാരൂപമാണ് കഥകളി. തീണ്ടൽജാതിക്കാരായ ഈഴവർ ഉൾപ്പെടെയുള്ള ജാതികളിൽ തമ്മിൽ തീണ്ടിക്കുളിയില്ലാത്തവർ കൂട്ടായി ശിക്ഷണം നേടി അരങ്ങേറിയിരുന്ന കഥകളിയോഗങ്ങൾ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ ഏതായാലും നിലവിൽവന്നു - ഈഴവരായ ചില ആട്ടക്കഥാരചയിതാക്കളും. പരന്പരാഗത കേരളസമൂഹം അറിയാതെയും അംഗീകരിക്കാതെയും അതിന്റെ അന്തഃസത്തയിലേക്കു നവമായി എന്തോ സംക്രമിച്ചു എന്ന ചരിത്രസത്യം കഥകളി എന്ന കലാരൂപവും അങ്ങനെ ഒരു ചരിത്രസത്യം ഇന്നുവരെ കണക്കിലെടുക്കാൻ കഴിയാത്ത കേരളമനസ്സും ഭിന്നരീതിയിലാണെങ്കിലും ഒരേസ്വരത്തിൽ ഏറ്റുപറയുന്നു."
ആട്ടക്കഥയുടെ പ്രണേതാവായ കൊട്ടാരക്കരത്തമ്പുരാനും ആട്ടക്കതയ്ക്കു ചിട്ടയും രൂപവും വരുത്തിയ വെട്ടത്തു രാജാവും ക്ഷേത്രവേഴ്ചകൂടാതെയും നീക്കുപോക്കില്ലാത്ത ജാതി വേഴ്ചകൂടാതെയും രാമനാട്ടത്തിൽ നിന്നും മറ്റൊരു ദൃശ്യകലാരൂപത്തിന് ജന്മം നൽകിയെങ്കിലും, അനേകം കലാകാരന്മാരുടെ കണ്ണുനീരിന്റെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും കൂടി കലയായ കഥകളി വരേണ്യർക്കിടയിൽ നിന്നും സാധാരണക്കാരിലേക്ക് എത്തിപ്പെടുന്നതും ഇന്നുള്ള പ്രസിദ്ധി കൈവരിക്കുന്നതുമൊക്കെ ഇരുപതാം നൂറ്റാണ്ടിൽ ആണ്. കഥകളി ലോക പ്രസക്തി നേടുന്നത് മഹാകവി വള്ളത്തോൾ നാരായണ മേനോനും മണക്കുളം മുകുന്ദ രാജയും രൂപം കൊടുത്ത, പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന ഗുരുകുല സമ്പ്രദായത്തിൽ അദ്ധ്യയനം നടത്തുന്ന കേരളകലാമണ്ഡലത്തിന്റെ പിറവിയോടു കൂടിയാണ്.
കഥകളിയെക്കുറിച്ചു പറയുന്പോൾ എന്റെ കുഞ്ഞനുഭവങ്ങൾ കൂടി പങ്കുവെയ്ക്കാതെ ഈ കുത്തിക്കുറിപ്പ് പൂർണമാകില്ല. ഞാൻ അഞ്ചാം ക്ളാസ് മുതൽ ഏഴാം ക്ളാസ്സുവരെ പഠിച്ച വഞ്ചിയൂർ യു പി എസ്സിലെ ഞങ്ങളുടെ ഹെഡ്മാസ്റ്റർ ശ്രീധരൻ സാർ തികഞ്ഞ ഒരു കളിഭ്രാന്തനായിരുന്നു. അദ്ദേഹത്തിന്റെ മകൻ വിനോദ് എന്റെ ഉറ്റ സുഹൃത്തും. സാർ വീടിനടുത്തുതന്നെ നിർമ്മിച്ച ഒരു ഷെഡ്ഡിൽ മകൻ വിനോദിനെയും വീടിനടുത്തുള്ള ഒരു പെൺകുട്ടിയെയും സാറിന്റെ സുഹൃത്തിന്റെ മകൻ ശിവരാജനെയും കഥകളി പഠിപ്പിക്കുന്നത് കാണാൻ ഞാൻ നിരന്തരം പോകുമായിരുന്നു. പരിസരവാസികളായ മറ്റനേകം പേരും അവിടെ സന്നിഹിതരായിരിക്കും. നടക്കുന്നത് വെറും പഠനമാണെങ്കിലും നമുക്കന്നത് ഒരു ഉത്സവം കാണുന്ന പ്രതീതി ഉളവാക്കിയിരുന്നു. കായിക പരിശീലനം ഏറെ വേണ്ടുന്ന ഒന്നാണ് കഥകളി പരിശീലനം. പരിശീലനം നേടിയാൽത്തന്നെയും പിടിച്ചുനിൽക്കാൻ വളരെ പ്രയാസമുള്ള കലയായതിനാലോ താൽപര്യക്കുറവ് കൊണ്ടോ എന്നറിയില്ല വിനോദ് കഥകളി ഉപേക്ഷിച്ച് ഇന്ന് ബസ് ഡ്രൈവറായി ജോലിനോക്കുന്നു. പെൺകുട്ടി സ്വസ്ഥം ഗൃഹഭരണം. ശിവരാജൻ കോവളത്ത് വിദേശികൾക്ക് മുന്പിൽ കഥകളി പ്രദർശിപ്പിച്ച് ഉപജീവനം നടത്തുന്നുവെന്ന് അറിയാൻ കഴിഞ്ഞു. വിനോദ് കഥകളിയിൽ തുടരാതിരുന്നതിൽ സാർ മരിക്കുംവരെയും വ്യസനിച്ചിരുന്നു. അത്രയേറെ പ്രതീക്ഷയായിരുന്ന അദ്ദേഹത്തിന് വിനോദിൽ.
വിനോദിന്റെ ഈ അനുഭവം, മക്കൾക്ക് താൽപര്യമില്ലാത്ത വിദാഭ്യാസവും കലയുമൊക്കെ അവരിൽ അടിച്ചേൽപ്പിക്കുന്ന രക്ഷിതാക്കൾ ശരിക്കും പാഠമാക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു. പഠിത്തത്തിൽ മിടുക്കനായിരുന്ന ഒരു നല്ല സുഹൃത്തിന്റെ വിദ്യാഭ്യാസം പത്താം തരത്തിൽ അവസാനിച്ചതിനുപിന്നിലും ഒരുപക്ഷേ ഈ കഥകളിപഠനത്തിന് പങ്കുണ്ടാവാം ! പ്രൊഫഷണൽ വിദ്യാഭ്യാസമായാലും കലാപഠനമായാലും കുട്ടികളുടെ താൽപര്യവും കൂടി അറിഞ്ഞുവേണം അതിന് അവരെ നാം പാകപ്പെടുത്തുവാൻ.
ഒരു കഥകളി പരിപാടി ഞാൻ പൂർണമായും അനുഭവിച്ചറിയുന്നത് ശരിക്കും അണിയറയിൽ ഇരുന്നാണ്. അതും കലാമണ്ഡലം മേജർസെറ്റ് കഥകളി സംഘത്തിന്റെ ആട്ടപ്പെട്ടിക്ക് മുകളിൽ ഇരുന്ന്. ഒരു ശിവരാത്രി ദിവസം അഞ്ചൽ അഗസ്ത്യക്കോട് മഹാദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു അത്. എനിക്ക് ആ ഭാഗ്യം ഉണ്ടാക്കിത്തന്നത് എന്റെ അടുത്ത ബന്ധുവും സഹപാഠിയും കഥകളി നടിയുമായ ഉഷ ആയിരുന്നു. ക്ലാസ് കഴിഞ്ഞാണ് ഞാൻ ഉഷയോടൊപ്പം അവരുടെ വീട്ടിലേക്ക് പോയത്. ഉഷയുടെ അച്ഛൻ സാധുസാർ കഥകളിയിൽ മുഴുഭ്രാന്തൻ. അദ്ദേഹത്തിന്റെ പ്രിയസുഹൃത്ത് പാലറ ബാലകൃഷ്ണപിള്ള സാറാണേൽ അതിലേറെ ഭ്രാന്തൻ. ഞങ്ങൾ എത്തുന്പോൾ പാലറ ബാലകൃഷ്ണപിള്ള സാറും പ്രോഗ്രാമിനുവന്ന കഥകളി കലാകാരന്മാരും ആഹാരവും സേവയുമൊക്കെ കഴിഞ്ഞ് ഉഷയുടെ വീട്ടിൽ വിശ്രമിക്കുകയായിരുന്നു. അങ്ങനെ അവരെ പരിചയപ്പെടുവാൻ എനിക്ക് അവസരം ലഭിച്ചു. അന്ന് അവർ അന്പലത്തിലേക്ക് പുറപ്പെടുന്നതിനുമുന്പായി ഉഷയുടെ വീട്ടുമുറ്റത്ത് ചെറിയ ഒരു മേളപ്പദം നടത്തിയാണ് പിരിഞ്ഞത്.
ആ ശിവരാത്രി, കഥകളി കാണുവാൻ പോയ സാധുസാറും ഞാനും ഉഷയും ക്ഷേത്രത്തിലെത്തി, സാർ സുഹൃത്തായ ബാലകൃഷ്ണപിള്ള സാറുമായി ഉത്സവപ്പറന്പിലെവിടെയോ മറഞ്ഞു. ഞാനും ഉഷയും നേരെ പോയത് അണിയറയിലേക്കായിരുന്നു. അവിടെ കണ്ട വർണവിസ്മയത്തിൽ ഏറെനേരം ഞാൻ മിഴിനട്ട് നിന്നു. വർണ്ണങ്ങളുടെ ഒരു മാസ്മരലോകം ! കഥകളി ശരിക്കും വർണങ്ങളുടെ കൂടി കലയാണ്. ഞങ്ങൾ ചെറിയ പത്തായത്തിന്റെ വലിപ്പമുള്ള ഒരു ആട്ടപ്പെട്ടിയുടെ മുകളിൽ ഇരുന്ന് നിലത്തു വിരിച്ച പായയിൽ മലർന്നുകിടക്കുന്ന നടനെ ചുട്ടിക്കാരൻ ചുട്ടികുത്തുന്നത് നോക്കിയിരിക്കുന്പോഴായിരുന്നു എന്റെ മറ്റൊരു സഹപാഠിയായ ലീലാമണിയും ബന്ധുക്കളും അണിയറയിലേക്ക് വന്നത്. ലീലാമണിയുടെ വീട്ടുകാരായിരുന്നു അന്ന് അവിടെ കഥകളി സ്പോൺസർ ചെയ്തത്. അണിയറയിലെ അരണ്ട വെളിച്ചത്തിൽ, അയയിൽ തൂക്കിയിട്ട കിരീടങ്ങൾക്കും വിവിധ വർണങ്ങലിലുള്ള ആടയാഭരണങ്ങൾക്കും അരികിൽ സർവാംഗ വിഭൂഷിതനായി, ഒരു വർണവിഗ്രഹം പോലെ അരങ്ങിൽ പോകുവാൻ ഊഴവും കാത്തുനിക്കുന്ന നടൻ ഏതോ പ്രതിമയാണെന്നു തോന്നിയതിനാലാവാം, ലീലാമണി ആ നടന്റെ തിളങ്ങുന്ന നഖങ്ങളിൽ സ്പർശിച്ചമാത്രയിൽ തന്നെ അയാൾ അടിമുടി കുലുങ്ങി നേരിയ ഒരു ശബ്ദമുണ്ടാക്കിയതും പാവം ലീലാമണി നിലവിളിച്ചുകൊണ്ട് ബന്ധുവിന്റെ മാറിലേക്കു ചായ്ഞ്ഞതും.
പിന്നെ ഞാൻ കയറിയിറങ്ങിയ എത്രയെത്ര ഉത്സവപ്പറന്പുകൾ ! കഥയറിഞ്ഞും അറിയാതെയുമൊക്കെ പിന്തുടർന്ന, ആനന്ദത്തിന്റെയും ഉന്മാദത്തിന്റെയും എത്രയെത്ര ദിനരാത്രങ്ങൾ. ചുറ്റും, നളനും ദമയന്തിയും, ഭീമനും ദ്രൗപതിയും, കീചകനും സൈരന്ധ്രിയും, ഉത്തരനും ബ്രിഹന്ദളയും, ദക്ഷനും വേദവല്ലിയും, കർണ്ണനും കുന്തിയും, കൃഷ്ണനും അർജുനനും..., നിറക്കൂട്ടുകളുടെ, ഭാവതാളങ്ങളുടെ മായാപ്രവാഹം !
പച്ച കത്തി താടി കരി മിനുക്ക് പഴുപ്പ് എന്നീ പ്രധാന വേഷങ്ങൾ ഉള്ള കഥകളിയിൽ, ചുട്ടിക്കാരന്റെ മണിക്കൂറുകൾ നീണ്ട പ്രയത്നമാണ് ചുട്ടികുത്തലും താടിവെച്ചു പിടിപ്പിക്കലും. പ്രകൃതിദത്തമായ ചായില്യവും മനയോലയും അരിമാവുമൊക്കെയാണ് മുഖത്ത് ചായം തേയ്ക്കാൻ ഉപയോഗിക്കുക. കണ്ണ് ചുവപ്പിക്കുന്ന പങ്ക് പുത്തരിച്ചുണ്ട വഹിക്കുന്നു. അരയിൽ കെട്ടിയ കച്ചയിൽ പശമുക്കിയുണക്കിയ അനേകം ചെറിയ ചെറിയ തുണികൾ തിരുകി അണ്ഡാകൃതിയിൽ കെട്ടിമുറുക്കി കഞ്ഞിപ്പശമുക്കി ഞൊറിവുപിടിപ്പിച്ച പാവാട ഉടുത്ത് കിരീടവും ധരിച്ച് വർണാംഗഭൂഷിതനായാണ് നടൻ അരങ്ങിൽ എത്തുക. പതാക, മുദ്രാഖ്യം, കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീർഷം, സർപ്പശിരസ്സ്, വർദ്ധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം എന്നീ ഇരുപത്തിനാല് അടിസ്ഥാന മുദ്രകളെ പദമേളങ്ങൾക്കനുസൃതമായി മുഖചലനങ്ങൾക്കും കരചലനങ്ങൾക്കും പ്രാധാന്യമുള്ള അംഗചലനങ്ങൾ കൊണ്ട് ആടി രസിപ്പിക്കുക എന്നത് നടന്റെ അഭിനയപാടവം തെളിയിക്കുന്നു.
പല കഥകളും മണിക്കൂറുകൾ കൊണ്ട് ആടിത്തീർക്കുവാൻ പാകത്തിൽ ഇപ്പോൾ ചിട്ടപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇന്നും കഥകളിരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകൾ വളരെ കുറച്ചുപേർ മാത്രം. മോഹിനിയാട്ടവും കഥകളിയും അഭ്യസിച്ച ഉഷ കേരളകലാമണ്ഡലത്തിലെ കലാകാരന്മാർക്കൊപ്പവും മറ്റും അനേകം വേദികളിൽ കഥകളി അവതരിപ്പിച്ചിട്ടുണ്ട്. ഉഷയുടെ നേരെ ഇളയ സഹോദരൻ സുഭാഷും കഥകളി നടനായിരുന്നു. ഞാൻ കാണുന്പോൾ വളരെ ചെറിയ കുട്ടിയായിരുന്ന ഉഷയുടെ ഏറ്റവും ഇളയ സഹോദരൻ വിനോദ് (കലാമണ്ഡലം വിനോദ്) ഇന്ന് അറിയപ്പെടുന്ന കഥകളി സംഗീതജ്ഞനും കേരളകലാമണ്ഡലത്തിലെ സംഗീതാദ്ധ്യാപകനുമാണ്. ഇപ്പോഴും കലാമണ്ഡലത്തിൽ തുടരുന്നുവോ എന്നറിയാൻ കഴിയില്ല. സുഭാഷ് കേരളാപൊലീസ് സൈബർസെല്ലിൽ ഉന്നത ഉദ്യോഗസ്ഥനായി ജോലി നോക്കുന്നു. കഥകളിക്കുപുറമെ നല്ലരീതിയിൽ മോഹിനിയാട്ടപഠനവും പൂർത്തിയാക്കിയ ഉഷയുടെ കലാപ്രവർത്തനത്തിന് വിവാഹത്തോടെ തിരശ്ശീല വീണു. സാധുസാറും, പാലറ ബാലകൃഷ്ണപിള്ളസാറും ഇന്ന് ഓർമ്മകളിൽ മാത്രം.
സ്ത്രീകൾ കഥകളി രംഗത്തേക്ക് കടന്നുവരാൻ മടിച്ചിരുന്ന - അവരെ അതിന് അനുവദിച്ചിരുന്നില്ല എന്നുപറയുകയാവും കൂടുതൽ ശരി - കാലത്ത് കഥകളി അഭ്യസിച്ച് അവതരിപ്പിച്ച ആദ്യ വനിതകളിൽ ഒരാളായിരുന്നു പാലക്കാട് ആനക്കര വടക്കത്ത് തറവാട്ടിലെ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകൾ മൃണാളിനി ( മൃണാളിനി സാരാഭായ് ) ഇന്ത്യൻ ശാസ്ത്രീയകലകളെ അവതരിപ്പിച്ചും പരിശീലിപ്പിച്ചും അവയുടെ മഹത്വം ലോകജനതയ്ക്ക് മനസ്സിലാക്കിക്കൊടുത്ത കലാകാരി. കഥകളിക്ക് ദേശീയതലത്തിൽ പുരസ്കാരങ്ങൾ ലഭിച്ച ആദ്യത്തെ കലാകാരനായിരുന്ന ഗുരു കുഞ്ചു കുറുപ്പായിരുന്നു( തകഴിയുടെ അമ്മാവൻ ) മൃണാളിനിയുടെ ഗുരു. അനേകം പേരെ മൃണാളിനി കഥകളി പരിശീലിപ്പിച്ചിട്ടുമുണ്ട്.
കഥകളി ഇന്നും സാധാരണക്കാരന്റെ ( ജനകീയ ) കല അല്ലാതെതന്നെ നിലകൊള്ളുന്നു. കഥകളിയെ സാധാരണക്കാരിലെത്തിക്കുവാനുള്ള ഏതൊരു ശ്രമവും ശ്ലാഘനീയമാണ്. മലയാളസിനിമയിൽ 'രംഗം' എന്ന എം ടി വാസുദേവൻ നായർ, ഐ വി ശശി ചിത്രത്തിനുശേഷം കഥകളിയെ വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ഒരു മനോഹര ചിത്രമാണ് ഷാജി എൻ കരുൺ സംവിധാനം നിർവഹിച്ച് മോഹൻലാലും, കലാമണ്ഡലം ഗോപി ആശാനും കലാമണ്ഡലത്തിലെതന്നെ അനേകം കലാകാരന്മാരും ചേർന്നഭിനയിച്ച 'വാനപ്രസ്ഥം.'
"കാമിനീ... മമ മനോരഥ...
കാമിനീ മനസ്വിനീ ...
നന്ദനം വിടർത്തുന്നൂ നിൻ മൃദുസ്പർശനം
ചന്ദ്രികാലയം ചേർത്ത സംഗീതം ആലിംഗനം
അംഗങ്ങളിൽ നീ അരുളുന്ന ചുംബനം
അംഗാരമാളും മനസ്സിനു ചന്ദനം...
മന്ദമഴിയുന്നൂ കുന്തളബന്ധനം `
മന്ത്രം പൊഴിയുന്നൂ നിൻ രതികൂജനം...
കാമിനീ... മമ മനോരഥ... "
കഥകളിയെ കൂടുതൽ പരിചയപ്പെടുവാനും ആസ്വദിക്കുവാനും 'കട്ടൻകാപ്പിയും കവിതയും' നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും, 2019 ജൂൺ 08 കലാചേതനയുമായി ചേർന്ന് നടത്തുന്ന കഥകളി പഠനശിബിരത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
വി പ്രദീപ്.
*ജാതിവ്യവസ്ഥിതിയും കേരള ചരിത്രവും - പി കെ ബാലകൃഷ്ണൻ.

