എഴുപതുകളിലെ യുവ കവികളില്‍ ഏറെ ശ്രദ്ധേയനായിരുന്ന ശ്രീ കുരീപ്പുഴ ശ്രീകുമാറിന്റെ കവിതകള്‍ ആയിരുന്നു ഇന്നത്തെ മുഖ്യ ചര്‍ച്ചാ വിഷയം. വര്‍ത്തമാന കാലത്തോടുള്ള അസംതൃപ്തമായ യുവത്വത്തിന്റെ പോര്‍ വിളികളായിരുന്നു ശ്രീകുമാറിന്റെ കവിതകള്‍. അതില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട യുവത്വത്തിന്റെ സംഘര്‍ഷങ്ങളും, വ്യവസ്ഥിതികളോടുള്ള വെല്ലുവിളികളും, അമര്‍ഷവും ഒക്കെ പ്രതിഭലിക്കപ്പെട്ടിരിക്കുന്നു. വേട്ടയാടപ്പെട്ട യുവത്വത്തിന്റെ മുരള്‍ച്ചകളായി വ്യാഖ്യാനിക്ക പ്പെട്ടിരുന്ന അദ്ദേഹത്തിന്റെ കവിതകള്‍ പലരും ചൊല്ലി - ആത്മഹത്യാ മുനമ്പ്, ചോരക്കലാശം, നീല ബലൂണുകള്‍, നരക വിക്രീടിതം-.
സുഗതകുമാരി പലര്‍ക്കും കവയത്രി മാത്രമാണ്. എന്നാല്‍ D C ബുക്സ് പുറത്തിറക്കിയ 'മേഘം വന്നു തൊട്ടപ്പോള്‍' എന്ന പുസ്തകം വായിച്ചാല്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവയത്രിയുടെ മറ്റൊരു മുഖം വ്യക്തമാകും. വളരെ ചെറിയ സംഭവങ്ങളുടെ വിവരണങ്ങളാണതില്‍. അനാവൃതമാകുന്ന മനുഷ്യ സ്നേഹത്തിന്റെ, പ്രതിബദ്ധതയുടെ, സൗകുമാര്യത്തിന്റെ, പ്രതീക്ഷയുടെ ഒക്കെ തരംഗങ്ങളാണതില്‍ ഉള്ളത്. മേഘം വന്നു തൊട്ടപ്പോള്‍, രക്തത്തിന്റെ നിറം, ഓര്‍മയില്‍ സൂക്ഷിക്കുവാന്‍ എന്നിവ വായിക്കപ്പെട്ടു.
ഗാന്ധിജിയെ മറക്കാന്‍ പരിശ്രമിക്കുന്ന ഇന്നത്തെ തലമുറക്ക് ഒരിക്കലെങ്കിലും ഒന്ന് ഓടിച്ചു നോക്കാന്‍ വേണ്ടി ആവണം വള്ളത്തോള്‍ 'എന്റെ ഗുരുനാഥന്‍ ' എഴുതിയത്. കവിത ആലപിക്കപ്പെട്ടു (കൂട്ടായിട്ട് - പ്രായമുള്ളവര്‍ ഓര്‍മ്മയില്‍ നിന്നും, അല്ലാത്തവര്‍ പുസ്തകത്തില്‍ നിന്നും ) സിസിലി ആന്റി സ്വന്തം കഥയായ 'സ്നേഹം' വായിച്ചു. ഇന്നത്തെ കട്ടന്‍ കാപ്പിയും കുശാല്‍.

